തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ സിഐഎസ്എഫ് വെടിവെപ്പ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിനിടെ ലക്‌ഷ്യം തെറ്റി സമീപത്തെ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടിക്ക് തലയിൽ വെടിയേറ്റു.
അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്നൈപ്പര്‍ പരിശീലന കേന്ദ്രത്തിലാണ് സംഭവം. പുതുക്കോട്ട നാര്‍ത്താമലൈ സ്വദേശിയായ കലൈസെല്‍വന്റെ മകന്‍ പുകഴേന്തിക്കാണ് വെടിയേറ്റത്.
11 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. തലയിൽ നിന്നും വെടിയുണ്ട മാറ്റാൻ ശസ്ത്രക്രിയക്ക് നടപടികൾ മുന്നേറുകയാണ്.
മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് വെടിയേല്‍ക്കുന്നത്. സൈനികര്‍ സ്‌നൈപ്പര്‍ റൈഫിള്‍ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു.
ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയതോ സ്‌ട്രേ ബുള്ളറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തില്‍ പൊട്ടിയതോ ആണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്.
പരിക്കേറ്റ കുട്ടിയെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് മാറ്റി. സംഭവത്തിന് പിന്നാലെ ഷൂട്ടിങ് പരിശീലന കേന്ദ്രം താല്‍ക്കാലികമായി അടച്ചു.