തന്നെ പുറത്താക്കാന്‍ സിപിഎമ്മിന് അവകാശമുണ്ടെന്നും പുറത്താക്കിയ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്റെ പ്രതികരണം.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കിയില്ലെന്ന പ്രചാരണം ശരിയല്ല. ജില്ലാ സെക്രട്ടറിക്ക് വിശദീകരണം നല്‍കി. മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ല .
സിപിഐ-യിലേക്ക് പോകുന്നു എന്ന പ്രചാരണത്തെക്കുറിച്ചു രാജേന്ദ്രൻ നിഷേധിച്ചു. മനോരമ ന്യൂസ് ലേഖകനു നൽകിയ പ്രതികരണത്തിലാണ് രാജേന്ദ്രൻ തൻറെ ഭാവി നീക്കങ്ങൾ പൂർണമായും നിഷേധിക്കാതെ സംസാരിച്ചത്.
സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോടു ശുപാർശ ചെയ്തിരുന്നു. മൂന്നു തവണ ദേവികുളം എംഎൽഎയായിരുന്ന രാജേന്ദ്രന് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയില്ല.
സിപിഎം സ്ഥാനാർഥിയായി പകരം മത്സരിച്ച എ.രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്ന് ആരോപണം ഉയരുകയും ചെയ്തു. പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അവരും രാജേന്ദ്രൻ കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. രാജേന്ദ്രനെ പാര്‍ടിയില്‍ നിര്‍ത്തില്ലെന്നും പുറത്താക്കുമെന്നും മുതിര്‍ന്ന നേതാവ് എം.എം.മണി എം.എല്‍.എ. മറയൂർ ഏരിയാ സമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർഥത ഉണ്ടായില്ല, പ്രചാരണത്തിൽ നിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതിഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് കണ്ടെത്തിയത്. രാജേന്ദ്രനോടൊപ്പം ആരോപണവിധേയരായ മൂന്നാർ ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്. സ്റ്റാലിൻ, വി. മാരിയപ്പൻ, എ.രാജൻ, മുൻ അംഗം ജി. വിജയകുമാർ എന്നിവരോട് വിശദീകരണം തേടിയിരുന്നു.