പാക്കിസ്ഥാനിൽ മതവിവേചനം വര്ധിക്കുകയാണെന്നു സംശയിക്കും വിധം, കറാച്ചിയിലെ പ്രശസ്തമായ രണ്ട് ബേക്കറികൾ ക്രിസ്മസ് കേക്കുകളിൽ ‘മെറി ക്രിസ്മസ്’ എന്ന് എഴുതി നൽകാൻ വിസമ്മതിച്ചതായി സമൂഹ മാധ്യമത്തിൽ പരാതികൾ ഉയർന്നു.
ബുധനാഴ്ചയാണ് സംഭവം. കറാച്ചിയിലെ പ്രശസ്തമായ ബേക്കറിയായ “ഡെലീഷ്യ”യിൽ എത്തി കേക്ക് വാങ്ങിയ ശേഷം കൗണ്ടറിലെ ജീവനക്കാരനോട് മെറി ക്രിസ്മസ് എന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരൻ വിസമ്മതിച്ചതായാണ് ആരോപണം.
മാത്രമല്ല ഒരു കേക്കിലും മെറി ക്രിസ്മസ് എന്ന് എഴുതരുതെന്ന് മാനേജ്‌മെന്റ് ഞങ്ങളോട് പറഞ്ഞിട്ടുണ്ട് എന്ന് പ്രതികരിച്ചതായും സമൂഹ മാധ്യമത്തിൽ ഉയർത്തിയ പരാതിയിൽ പറയുന്നു.
ന്യൂനപക്ഷങ്ങളെ അത്ര വെറുക്കുകയാണെങ്കിൽ, ഈ ബേക്കറികൾ ക്രിസ്മസിന് കേക്ക് ഉണ്ടാക്കുന്നത് നിർത്തണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കറാച്ചിയിലെ മുനവ്വർ ബേക്കറിക്കെതിരെ ഒരു സ്ത്രീയും സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാല്‍ ഇത് മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശമായിരുന്നില്ലെന്നും ജീവനക്കാര്‍ക്ക് പറ്റിയ തെറ്റാണെന്നും ഡെലീഷ്യ ബേക്കറി ഉടമകള്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.
എന്നാല്‍ മൂന്നു വര്‍ഷം മുമ്പും ഇതേ ബേക്കറി ക്രിസ്‌മസ് കേക്കില്‍ മെറി ക്രിസ്‌മസ് എന്നെഴുതാന്‍ വിസമ്മതിച്ച സംഭവം ഉണ്ടായിരുന്നതായി സമൂഹ മാധ്യമങ്ങളില്‍ പരാതി ഉയര്‍ന്നു.
കറാച്ചി ഫുഡ് ഡയറി എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ഈ വിഷയം ഉന്നയിച്ച് പ്രചാരണം നടത്തുന്നുണ്ട്. ബേക്കറി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ഉയരുന്നുണ്ട്.