ആദർശ രാഷ്ട്രീയത്തിന്റെ ജനപ്രിയ നേതാവ് ഇനി മാനവികതയുടെ പ്രതീകമായ ഓർമച്ചിത്രം … പി.ടി. തോമസിന് വികാരനിർഭരമായി നാട് വിട ചൊല്ലി.
രവിപുരം ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യ കർമങ്ങൾ. ഭാര്യ ഉമയും എല്ലാറ്റിനും സാക്ഷിയായി.
തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പൊതുദർശനത്തിനു ശേഷമാണ് പി.ടി. തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് എത്തിച്ചത്.
അന്ത്യാഞ്ജലി അർപ്പിക്കാൻ വൻജനപ്രവാഹമാണ് തൃക്കാക്കരയിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. വ്യവസായി എം.എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി.ടി. തോമസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
നടൻ മമ്മൂട്ടി പാലാരിവട്ടത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു . മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്.
ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു.
പി.ടി. തോമസ് എംഎൽഎയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എറണാകുളം ടൗൺഹാളിലെത്തിയിരുന്നു.
പി.ടി. തോമസിന്റെ ഭാര്യ ഉമയോടും മക്കളായ വിഷ്ണുവിനോടും വിവേകിനോടും ഏറെ നേരം സംസാരിച്ചു.
ഭാര്യ ഉമയേയും മകനെയും നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഏറെനേരം ചെലവഴിച്ച ശേഷമാണ് രാഹുൽ അന്ത്യഞ്ജലി അര്‍പ്പിച്ച് മടങ്ങിയത്.