പഞ്ചാബിലെ ലുധിയാനയിൽ കോടതി സമുച്ചയത്തിൽ ഇന്ന് ഉച്ചയ്ക്ക് നടന്ന സ്ഫോടനം ഭീകരാക്രമണം ആണെന്ന് സംശയം, മരണം ഇനിയും കൂടാനും സാധ്യത. മൃതദേഹം ചാവേറുടേതാണെന്ന് സംശയിക്കുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ലുധിയാനയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സ്‌ഫോടനം. പന്ത്രണ്ടരയോടെ മൂന്നാം നിലയിലെ ശുചിമുറിയിലാണ് സ്ഫോടനമുണ്ടായത്.
സ്‌ഫോടനത്തിന് ശേഷം വികൃതമായ ഒരു മൃതദേഹം ശുചി മുറിയിൽ കണ്ടെത്തി. ഇത് ചാവേറിന്റെതാണോ എന്ന് സംശയിക്കുന്നു . ഫോറൻസിക് സംഘം മൃതദേഹം പരിശോധിച്ചുവരികയാണ്.
മൃതദേഹത്തിനടുത്ത് സ്‌ഫോടക വസ്തു ഉണ്ടായിരുന്നതായി പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ അറിയിച്ചു.
മരിച്ചയാൾ സ്ഥലത്ത് സ്‌ഫോടക വസ്തു ഉണ്ടാക്കുകയായിരുന്നുവെന്നും അതിനിടയിലാണ് സ്‌ഫോടനം നടന്നതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി കമ്മീഷണർ പറഞ്ഞു.
സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. നാലു പേരുടെ നില ഗുരുതരമാണ്.
ശുചിമുറിയുടെ ഭിത്തികളും സമീപത്തെ മുറികളുടെ ജനാലച്ചില്ലുകളും തകർന്നു.
സ്ഫോടന സമയത്ത് ജില്ലാ കോടതി പ്രവർത്തിക്കുന്നുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കടിയിൽ രണ്ടോ മൂന്നോ മൃതദേഹങ്ങൾ ഉണ്ടാകാമെന്നാണ് ആശങ്ക.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ, പഞ്ചാബ് പോലീസ് ഡിജിപി എന്നിവരും സ്ഥലത്തെത്തി.
ചാവേര്‍ ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്നും നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പഞ്ചാബിനെ അസ്ഥിരപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള നീക്കമാണുണ്ടായതെന്നും മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി പ്രസ്‌താവിച്ചു.
തിരഞ്ഞെടുപ്പു കാലത്ത് അരാജകത്വം ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് സംശയമുണ്ട്. സ്‌ഫോടനത്തിനു പിന്നില്‍ ഏതെങ്കിലും ഏജന്‍സിയുടെ പങ്ക് ഉണ്ടോ എന്ന് പരിശോധിക്കും.
മയക്കു മരുന്നിനെതിരെ സര്‍ക്കാര്‍ കര്‍ശനനടപടി തുടങ്ങിയതു മുതല്‍ ഇത്തരം സംഭവങ്ങളും ആരംഭിച്ചതായി മുഖ്യമന്ത്രി സൂചിപ്പിച്ചു.
സ്‌ഫോടനത്തില്‍ വിദേശശക്തികളുടെ പങ്ക് പരിശോധിക്കുമെന്ന് ഉപമുഖ്യമന്ത്രി സുഖ്‌ജീന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞു.