പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസ് വിദ്യാർത്ഥി സിദ്ധാര്‍ഥന്‍ ആള്‍ക്കൂട്ട മർദ്ദനത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ സർവകലാശാല ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍. കോളേജ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡൻ ആർ. കാന്തനാഥനെയും പുതിയ വി.സി. ഡോ. സി.സി. ശശീന്ദ്രനാണ് സസ്‌പെന്‍ഡ് ചെയ്തത്. വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ നേരത്തെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതേസമയം ഏറെ വൈകിപ്പോയ നടപടിയെന്ന് സിദ്ധാര്‍ഥന്റെ അച്ഛന്‍ ജയപ്രകാശ് പ്രതികരിച്ചു.
നേരത്തെ ഇരുവരോടും പുതിയ വി.സി. വിശദീകരണം തേടിയിരുന്നു. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഡീന്‍ എം.കെ. നാരായണന്‍ മറുപടിയില്‍ അറിയിച്ചത്. ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വി.സി.ചൂണ്ടിക്കാട്ടി.