പുരാവസ്തു തട്ടിപ്പുവീരൻ മോണ്‍സണ്‍ മാവുങ്കലുമായി അവിശുദ്ധ ബന്ധവും ഇടപാടുകളും പ്രാഥമികമായി കണ്ടെത്തിയതിനെ തുടർന്ന് ഐജി ജി ലക്ഷ്മണയെ സർവിസിൽ നിന്നും സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി ഒപ്പിട്ടു. നിലവിൽ ട്രാഫിക് ഐജി ആണ് ലക്ഷ്മണ . പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഐജിയെ സസ്‌പെന്റ് ചെയ്തത്. മോന്‍സന്റെ പുരാവസ്തു വില്‍പ്പനയിലും തട്ടിപ്പിലുമടക്കം ലക്ഷ്മണയ്ക്ക് നിര്‍ണായകമായ പങ്കുണ്ട് എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി ശുപാര്‍ശ. മോണ്‍സണെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ ഇടപെട്ടു, ഔദ്യോഗിക വാഹനത്തില്‍ പലതവണ തിരുവനന്തപുരത്ത് മോണ്‍സന്റെ വസതിയില്‍ ലക്ഷ്മണ എത്തി എന്നും കണ്ടെത്തിയിരുന്നു. പുരാവസ്തു വില്‍പ്പനയില്‍ ലക്ഷ്മണ ഇടനിലക്കാരനായിരുന്നെന്ന് സംശയിക്കുന്ന തെളിവുകളാണ് ഏറ്റവും ഒടുവില്‍ കിട്ടിയത്.
മോന്‍സണെതിരേ ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കല്‍ പോലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മണ്‍ ഇടപെട്ടതായും കണ്ടെത്തി. കേസുകള്‍ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോന്‍സണ്‍ അവകാശപ്പെടുന്ന വീഡിയോയും , ശബ്ദ രേഖയും വെളിയിൽ വന്നു .