പാക്കിസ്ഥാനി ആക്ടിവിസ്റ്റും സമാധാനത്തിനുള്ള നോബൽ ജേതാവുമായ മലാല യൂസഫ്‌സായി (24) ബ്രിട്ടനിൽ വിവാഹിതയായി. അസർ എന്നയാളെയാണ് മലാല വിവാഹം കഴിച്ചത്. മലാലയുടെ ബാല്യകാല സുഹൃത്താണ് അസര്‍. വിവാഹത്തിന്റെ ചിത്രങ്ങൾ മലാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മലാല സോഷ്യൽ മീഡിയയിൽ എഴുതി- ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിതകാലം മുഴുവൻ താങ്ങും തണലുമായി ഞാനും അസറും കെട്ടുറപ്പിച്ചു. ബർമിംഗ്ഹാമിലെ ഞങ്ങളുടെ വീട്ടിൽ കുടുംബത്തോടൊപ്പം ഞങ്ങൾ ഒരു ചെറിയ നിക്കാഹ് ചടങ്ങ് നടത്തി. മുന്നോട്ടുള്ള യാത്രയിൽ ഞങ്ങൾ ആവേശത്തിലാണ്. ഞങ്ങൾക്ക് നിങ്ങളുടെ ആശംസകൾ വേണം.
മുസ്ലീം സ്‌ത്രീകളുടെ ചെറുത്തുനില്‍പിന്റെയും പുരോഗമനത്തിന്റെയും ആഗോള പ്രതീകമായി മാറിയ വ്യക്തിയാണ് അഫ്‌ഗാനിസ്ഥാനിലെ സ്വാത് താഴ് വര സ്വദേശിനിയായ മലാല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയതിന് 2012 ഒക്ടോബര്‍ 9-ന് മലാല സ്‌കൂളിലേക്ക് പോകുമ്പോള്‍ താലിബാന്‍ മലാലയുടെ തലയിലേക്ക് വെടിവെച്ചു. ഗുരുതരാവസ്ഥയിലായ മലാല വിദഗ്‌ധ ചികില്‍സയ്‌ക്കായി ഇംഗ്ലണ്ടിലേക്ക് മാറ്റപ്പെട്ടു. അവിടെ നടത്തിയ ശസ്‌ത്രക്രിയയും ചികില്‍സയും അവരെ ജീവിതത്തിലേക്കും പോരാട്ടത്തിലേക്കും തിരികെ കൊണ്ടുവന്നു. മലാലയുടെ പിതാവിന് ബ്രിട്ടനിലെ പാക് എംബസിയില്‍ ജോലി നല്‍കി. മലാല അവിടെ താമസമാക്കി.
പിന്നീട് കുടുംബത്തോടൊപ്പം ബിർമിംഗ്ഹാമിലേക്ക് മാറി. ഇവിടെയുള്ള പെൺകുട്ടികളെ സഹായിക്കാൻ മലാല ഫണ്ട് എന്ന പേരിൽ ഒരു ചാരിറ്റി സംഘടന തുടങ്ങി. മലാല 2020-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദം പൂർത്തിയാക്കി.
മലാലയ്ക്ക് 2014ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന റെക്കോർഡ് മലാല യൂസഫ്‌സായിയുടെ പേരിലാണ്. അന്ന് മലാലയ്ക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“ഞാന്‍ മലാല” എന്ന മലാലയുടെ ആത്മകഥ ആഗോള പ്രസിദ്ധമാണ്. മലയാളത്തിലുള്‍പ്പെടെ വിവിധ ലോക ഭാഷകളില്‍ വിവര്‍ത്തനം ചെയ്‌ത് പ്രസിദ്ധീകരിക്കപ്പെട്ട ഈ ആത്മകഥയുടെ പതിനായിരക്കണക്കിന് കോപ്പികളാണ് ലോകത്താകെ വിറ്റു പോയത്.