ബംഗാളിലെ മുഴുവന്‍ സീറ്റിലേക്കും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മമതാ ബാനര്‍ജി കോണ്‍ഗ്രസിനെ വെട്ടിലാക്കി. ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയുടെ മണ്ഡലത്തില്‍ പോലും തൃണമൂല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തൃണമൂലുമായി തിരഞ്ഞെടുപ്പു സഖ്യത്തിന് ശ്രമിച്ചുവരികയായിരുന്ന കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായി മാറിയിരിക്കയാണ്. സംസ്ഥാനത്ത് കോൺഗ്രസുമായുള്ള സീറ്റ് വിഭജനത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിലൂടെ.
42 സീറ്റിലും തൃണമൂല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കയാണ് ഇപ്പോള്‍.
കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ മണ്ഡലമായ ബഹറാംപൂര്‍ ആണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ മണ്ഡലം. ഇവിടെ അധീറിനെതിരെ മമത നിര്‍ത്തിയിരിക്കുന്നത് മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ്. 1999 മുതൽ അധീര്‍ രഞ്ജന്‍ ചൗധരി അതിനെ പ്രതിനിധീകരിക്കുന്നു. മമത സീറ്റ് വിട്ടുനൽകാത്തതിനാൽ കോൺഗ്രസ്-ടിഎംസി സീറ്റ് പങ്കിടൽ ചർച്ചകൾ വഴിമുട്ടിയ സീറ്റുകളിലൊന്നാണിത്.
അതേസമയം ലൈംഗികാതിക്രമ വിവാദത്താല്‍ ദേശീയ തലത്തില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായ സന്ദേശ്ഖാലി ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ സിറ്റിങ് എം.പി.യായ നുസ്രത്ത് ജഹാന് സീറ്റ് നല്‍കിയിട്ടില്ല.
ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്ന റാലിയില്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനര്‍ജിയാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെട്ട് മഹുവ മൊയ്ത്ര സ്വന്തം മണ്ഡലമായ കൃഷ്ണനഗറില്‍ നിന്നും വീണ്ടും മല്‍സരിക്കും. അസൻസോളിൽ നടൻ ശത്രുഘ്‌നൻ സിൻഹ, ദുർഗാപൂരിൽ ക്രിക്കറ്റർ കീർത്തി ആസാദ് തുടങ്ങിയ പ്രമുഖരും പട്ടികയിൽ ഉൾപ്പെടുന്നു.
തൃണമൂലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി വക്താവ് ജയ്‌റാം രമേഷ് രംഗത്തു വന്നു. ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കരുതായിരുന്നു എന്ന് ജയ്‌റാം രമേഷ് പ്രതികരിച്ചു.
“ചർച്ചകൾക്കും സീറ്റ് വിഭജന ചർച്ചകൾക്കും ഞങ്ങളുടെ വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്ന് ഞങ്ങൾ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ സീറ്റുകളുടെ ഏകപക്ഷീയമായ പ്രഖ്യാപനം ഉണ്ടാകരുത്. തൃണമൂലിന് എന്ത് സമ്മർദ്ദമാണ് ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമ ബംഗാളിൽ ഇന്ത്യൻ സഖ്യം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”– അദ്ദേഹം പറഞ്ഞു.