അമ്പരപ്പിക്കുന്നൊരു നീക്കത്തില്‍ ഹൈദരാബാദിലേക്ക് ഒരു താര സ്ഥാനാര്‍ഥിയുമായി കോണ്‍ഗ്രസ് വരുന്നതായി വാര്‍ത്ത. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ നിന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിക്കെതിരെ പ്രശസ്ത ടെന്നീസ് താരം സാനിയ മിർസയെ മത്സരിപ്പിക്കാൻ കോൺഗ്രസ് പാർട്ടി ആലോചിക്കുന്നതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് “മണികൺട്രോൾ” ഓണ്‍ലൈന്‍ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഗോവ, തെലങ്കാന, യുപി, ജാർഖണ്ഡ്, ദാമൻ ദിയു എന്നീ നാല് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ 18 പേരുകൾ അംഗീകരിച്ചു, യോഗത്തിൽ മിർസയുടെ പേരും ചർച്ച ചെയ്തതായി അനുമാനിക്കുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സ്ഥാനാർത്ഥിത്വത്തിനായി മിർസയുടെ പേര് നിർദ്ദേശിച്ചതെന്നാണ് റിപ്പോർട്ട്. ക്രിക്കറ്റ് താരത്തിൻ്റെ മകൻ മുഹമ്മദ് അസദ്ദുദീൻ സാനിയ മിർസയുടെ സഹോദരി അനം മിർസയെ 2019 ൽ വിവാഹം കഴിച്ചതിനാൽ രണ്ട് താരങ്ങൾക്കും അടുത്ത കുടുംബ ബന്ധമുണ്ട്.
സാനിയ മിർസയുടെ ജനപ്രീതിയും സെലിബ്രിറ്റി പദവിയും ഹൈദരാബാദിൽ തങ്ങൾക്ക് എന്നോ നഷ്ടപ്പെട്ട കാലുറപ്പിക്കാൻ സഹായിക്കുമെന്ന് കോൺഗ്രസ് കണക്കു കൂട്ടുന്നുവെന്നു മാധ്യമ വാർത്തയിലുണ്ട്. 1980-ൽ കെ.എസ്. നാരായൺ എം.പി.യായി ജയിച്ച തെരഞ്ഞെടുപ്പിലാണ് ഹൈദരാബാദിൽ കോൺഗ്രസ് അവസാനമായി വിജയിച്ചത്.