ബിഹാറില്‍ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും വഴിപിരിയുന്നു. അവരുടെ ദീര്‍ഘകാലത്തെ മഹാഖഡ്‌ബന്ധന്‍ എന്ന മഹാസഖ്യം തകര്‍ന്നതായി കോണ്‍ഗ്രസ് തന്നെ അംഗീകരിച്ചു. ഇനി ആര്‍.ജെ.ഡി.യുമായി സഖ്യമില്ലെന്ന് ബിഹാര്‍ കോണ്‍ഗ്രസ് നേതാവ് ഭക്തചരണ്‍ദാസ് പറഞ്ഞു. ആര്‍.ജെ.ഡി. ബി.ജെ.പി.യുമായി സഖ്യത്തിലേക്കു നീങ്ങുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
നിയമസഭയിലേക്കുള്ള രണ്ട് മണ്ഡലങ്ങളില്‍ അടുത്തുവരുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ആര്‍.ജെ.ഡി. കോണ്‍ഗ്രസിനോട് ആലോചിക്കാതെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതാണ് പെട്ടെന്നുള്ള പ്രകോപനമായി പറയുന്നത്. താരാപ്പൂര്‍, കുശേശ്വരസ്ഥാന്‍ എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇതില്‍ കുശേശ്വരസ്ഥാനില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ച സീറ്റാണ്. ഭിന്നതെയെത്തുടര്‍ന്ന് കോണ്‍ഗ്രസും സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കയാണ്. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആര്‍.ജെ.ഡി. ബി.ജെ.പി.യുമായി ചേര്‍ന്ന് ബിഹാര്‍ ഭരണം പിടിക്കാനാണ് പദ്ധതിയെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുകയും ചെയ്‌തിരിക്കയാണ്.
കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ പകുതിയിലേറെ പരാജയപ്പട്ടതാണ് മഹാസഖ്യത്തിന് ഭരണത്തിലെത്താന്‍ കഴിയാതെ പോയതിന്റെ കാരണമെന്ന് ആര്‍.ജെ.ഡി. വിമര്‍ശിച്ചിരുന്നു. തേജസ്വി യാദവ് ആണ് സഖ്യത്തിന്റെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് ഭക്തചരണ്‍ദാസ് കുറ്റപ്പെടുത്തി. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അടുത്ത കാലത്ത് താരനേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നത് ബിഹാറില്‍ പാര്‍ടിക്ക് വലിയ ആവേശം ഉണര്‍ത്തിയ സംഭവമാണ്.
കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ആര്‍.ജെ.ഡി.യും രംഗത്തു വന്നിട്ടുണ്ട്. അടിസ്ഥാന യാഥാര്‍ഥ്യവുമായി കോണ്‍ഗ്രസിന് ബന്ധമില്ലാത്തതാണ് പ്രശ്‌നമെന്ന് ആര്‍.ജെ.ഡി. വക്താവ് മൃത്യുഞ്‌ജയ തിവാരി പറഞ്ഞു.