തന്റെ തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പേരൂര്‍ക്കട സ്വദേശിയും മുന്‍ എസ്.എഫ്.ഐ. നേതാവുമായ അനുപമ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. വൈകീട്ട് അഞ്ചു മണി വരെയാണ് സമരം. സമരം പ്രഖ്യാപിച്ച അനുപമയോട് ഇന്ന് രാവിലെ ആരോഗ്യമന്ത്രി വീണാ ജോർജ് വിളിച്ച് സമരത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു.
പ്രസവിച്ച ഉടനെ തന്റെ പിതാവും സി.പി.എം. നേതാവുമായ ജയചന്ദ്രന്‍ കുട്ടിയെ തട്ടിയെടുത്തുവെന്നാണ് അനുപമയുടെ പരാതി. ശിശുക്ഷേമ സമിതിയില്‍ ഏല്‍പിച്ച കുട്ടിയെ ആന്ധ്രസ്വദേശികള്‍ക്ക് താല്‍ക്കാലികമായി ദത്തു നല്‍കിയെന്നാണ് സമിതി കുടുംബകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്‌മൂലം.
സമരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയ്ക്ക് എതിരല്ല. വീഴ്ച പറ്റിയവർക്കെതിരെ നടപടി വേണം.സർക്കാരിന് മുന്നിലേക്ക് പ്രശ്‌നം അവതരിപ്പിക്കുകയാണെന്ന് അനുപമ വ്യക്തമാക്കി. അനുപമയുടെ കുഞ്ഞിന്റെ കാര്യത്തിൽ ശിശുക്ഷേമ സമിതി കോടതിയിൽ തെറ്റായ വിവരം നൽകിയെന്നാണ് സൂചന. ദത്ത് നൽകിയ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ചു ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി കുടുംബ കോടതിയിൽ നൽകിയ സത്യവാങ്മൂലം കുഞ്ഞ് അനുപമയുടേതാണെന്ന് അറിഞ്ഞുകൊണ്ടാണ് എന്നാണ് പറയുന്നത്. ഇപ്പോൾ വലിയ സമ്മർദ്ദത്തിലായിരിക്കയാണ് സിപിഎമ്മും സർക്കാരും.