ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിൽ കോവിഡ് മഹാമാരിയുടെ നിഴൽ വീശാൻ തുടങ്ങി. എസ്.ആർ.എച്ച്.(സണ്‍റൈസേഴ്‌സ് ഹൈദരാബാദ്) ഫാസ്റ്റ് ബൗളർ ടി.നടരാജൻ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് 4 മണിക്കൂർ 30 മിനിറ്റ് മുമ്പ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. നടരാജൻ പോസിറ്റീവ് ആയതിനാൽ ഹൈദരാബാദ് ഓൾറൗണ്ടർ വിജയ് ശങ്കറിനെ കൂടാതെ, അഞ്ച് കോച്ചിംഗ് സ്റ്റാഫിനെയും ഐസൊലേഷനിലാക്കി.
സെപ്റ്റംബർ 9 ന് ഹൈദരാബാദിലെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ ടി നടരാജൻ യുഎഇയിലെത്തിയിരുന്നു. എപ്പോഴാണ് പോസിറ്റീവ് ആയതെന്ന് ഇതുവരെ വ്യക്തമല്ല. പക്ഷെ ടീമിന്റെ RT-PCR ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവ് ആയി എന്നത് ആശ്വാസ വാർത്തയായി.
ഐപിഎൽ 2021 ആദ്യ ഘട്ടത്തിൽ മെയ് മാസത്തിൽ അമിത് മിശ്ര, വൃദ്ധിമാൻ സാഹ, വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, നിതീഷ് റാണ, ദേവ്ദത്ത് പടിക്കൽ, ഡാനിയൽ സാംസ്, അക്സർ പട്ടേൽ എന്നിവർക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതിനുപുറമെ, ചെന്നൈയുടെ ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി, ചെന്നൈ സി.ഇ.ഒ. കാശി വിശ്വനാഥൻ, മുംബൈയിലെ ടാലന്റ് സെർച്ച് ഓഫീസർ കിരൺ മോർ എന്നിവർക്കും കോവിഡ് ബാധിച്ചിരുന്നു. സീസണ്‍ ഒന്ന് ഇതോടെ നിര്‍ത്തി വെച്ചിരുന്നു. സീസണ്‍ രണ്ട് യു.എ.ഇ.യിലും ഒമാനിലുമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.