അലഹബാദിലെ പ്രയാഗ് രാജിലെ ആശ്രമത്തില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സന്യാസി മഹന്ത് നരേന്ദ്രഗിരിയുടെ തലയില്‍ മുറിവുകളുണ്ടായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം അദ്ദേഹത്തിന്റെതല്ലെന്നും ആരോപിച്ച് നിരഞ്‌ജിനി അഖാഡയിലെ മഹന്ത് രവീന്ദ്രപുരി രംഗത്തു വന്നു. അഖാഡയുടെ സെക്രട്ടറിയായിരുന്നു മരിച്ച നരേന്ദ്രഗിരി. തിങ്കളാഴ്‌ച ഉച്ചയോടെയാണ് നരേന്ദ്രഗിരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്വാമിയുടെ ശിഷ്യനായ ആനന്ദ്‌ഗിരിയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
‘തലയ്‌ക്ക് പരിക്കേറ്റ ഒരാൾക്ക് എങ്ങനെയാണ് തൂങ്ങിമരിക്കാനാകുക. മാത്രമല്ല തൂങ്ങിമരിച്ച നിലയിൽ കണ്ട സ്വാമിയുടെ കണ്ണുകൾ പുറത്തേക്ക് വരികയോ നാക്ക് മുറിയുകയോ ഒന്നും ചെയ്‌തിട്ടില്ല. പിന്നെങ്ങനെ ഇത് തൂങ്ങിമരണമാകും?’ രവീന്ദ്ര പുരി സംശയം ഉന്നയിക്കുന്നു. നരേന്ദ്ര ഗിരി എഴുതിയതെന്ന പേരിൽ ലഭിച്ച കത്തിലും രവീന്ദ്ര പുരി സംശയം ഉന്നയിക്കുന്നു. കത്ത് നരേന്ദ്ര ഗിരി എഴുതിയതല്ലെന്ന് അഭിപ്രായപ്പെട്ട രവീന്ദ്ര പുരി ‘അത് ഏതോ ബിരുദവിദ്യാർത്ഥി എഴുതിയ കത്തുപോലെയുണ്ട്’ എന്നും അഭിപ്രായപ്പെട്ടു. ഇന്ത്യാ ടുഡേയ്‌ക്ക് നല്‍കിയ പ്രതികരണത്തിലാണ് രവീന്ദ്രപുരി മരണത്തെക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചത്.