ലക്ഷദ്വീപിൽ നടപ്പാക്കിയ ഭരണ പരിഷ്‌കാരങ്ങളിൽനിന്നു പിന്നോട്ടു പോകുന്ന പ്രശ്‌നമില്ലെന്ന് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. സേവ് ലക്ഷദ്വീപ് ഫോറവുമായി നടന്ന ചർച്ചയിലാണ് ഈ നിലപാട് എടുത്തത് . പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കില്ലെന്നും പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും പട്ടേൽ പറഞ്ഞു .
പ്രഫുൽ പട്ടേലും എസ്.എൽ.എഫ്. ഭാരവാഹികളുമായി ചൊവ്വാഴ്ച വൈകീട്ടാണ് ചർച്ചകൾ നടന്നത്. ലക്ഷദ്വീപിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത് ദ്വീപ് ജനതയുടെ കൂടി അഭിപ്രായം മാനിച്ചാകണമെന്ന് എസ്.എൽ.എഫ്. ആവശ്യപ്പെട്ടു. വ്യക്തികളുടെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അടിയന്തരമായി പരിഹാരം കാണണം. വികസന ആവശ്യങ്ങൾക്കായി ഉടമയുടെ അനുവാദമില്ലാതെയോ ചട്ടത്തിന് എതിരായോ ഭൂമി ഏറ്റെടുക്കരുത്. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളുമായുള്ള ചരക്കുനീക്കം അവസാനിപ്പിക്കരുത്. വിനോദസഞ്ചാര വകുപ്പിൽ നിന്നുൾപ്പെടെ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നും ആവശ്യമുന്നയിച്ചു.
ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ പ്രഫുൽ പട്ടേൽ തയ്യാറായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പുതന്നിട്ടുള്ള കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.