2015-16 ബജറ്റ് അവതരണത്തിനിടെ കേരള നിയമസഭയില്‍ നടന്ന കൈയാങ്കളിക്കേസ് പിന്‍വലിക്കാന്‍ സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി. നിയമസഭയില്‍ എംഎല്‍എമാര്‍ നടത്തിയത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണ്. അതിനാല്‍ വിചാരണ തടയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. . ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ആര്‍. സുബാഷ് റെഡ്ഡി, എസ്. രവീന്ദ്ര ഭട്ട് എന്നിവരടുങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സംസ്ഥാന ബജറ്റ് തടയാന്‍ എംഎല്‍എമാര്‍ അക്രമത്തിലൂടെ ശ്രമിച്ചത് എന്തു സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.