ജാമ്യം നല്‍കിയിട്ടും സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് ഡെല്‍ഹി പോലീസ് വിട്ടയക്കാന്‍ തയ്യാറാവാതിരുന്ന മൂന്ന് വിദ്യാര്‍ഥികളെയും ഇന്ന് കോടതി വാറന്റ് പുറപ്പെടുവിച്ച് അന്ത്യശാസനം നല്‍കിയതോടെ ക്ഷണത്തില്‍ വിട്ടയച്ചു. 2020-ലെ ഡെല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി ജയിലിലിട്ട ജാമിയമിലിയ സര്‍വ്വകലാശാലാ വിദ്യാര്‍ഥികളും ആക്ടീവിസ്റ്റുകളുമായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ക്കാണ് യു.എ.പി.എ. ചുമത്താന്‍ പറ്റിയ യാതൊരു തെളിവും ഇല്ലെന്നു കണ്ട് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രതിഷേധവും ഭീകരപ്രവര്‍ത്തനവും കൂട്ടിക്കുഴയ്ക്കരുതെന്ന ശക്തമായ മുന്നറിയിപ്പും കോടതി ഡെല്‍ഹി പൊലീസിന് നല്‍കിയിരുന്നു.
ജൂണ്‍ 15-ന് ജാമ്യം നല്‍കിയിട്ടും പൊലീസ് അത് നടപ്പാക്കാതെ താമസിപ്പിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നടാഷയും ദേവാംഗനയും വൈകീട്ട് ഏഴ് ണിക്കും ആസിഫിനെ ഏഴര മണിക്കുമാണ് വിട്ടത്.
വിട്ടയക്കപ്പെട്ട വിദ്യാര്‍ഥിനികളിലൊരാളായ നടാഷ നര്‍വാളിന്റെ പിതാവ് കൊവിഡ് ബാധിച്ച് മരിച്ചിട്ടും മകള്‍ക്ക് ഒരുനോക്കു കാണാന്‍ പുറത്തുവരാന്‍ സമ്മതിച്ചിരുന്നില്ല. താന്‍ ഇനിയും പോരാട്ടം തുടരുമെന്ന് നടാഷ പുറത്തിറങ്ങിയ ശേഷം പറഞ്ഞു. ജാമ്യം കിട്ടിയിട്ടും അത് വിശ്വസിക്കാനായില്ലെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കുകയാണെന്നും ദേവഗംഗ കലിത പറഞ്ഞു.
പൗരത്വനിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സമരം തുടരുമെന്ന് ആസിഫ് ഇഖ്ബാല്‍ പറഞ്ഞു.