വയനാട് മുട്ടില്‍ മരംകൊള്ളക്കേസില്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തില്‍ നിന്ന് പൊടുന്നനെ മാറ്റി നിര്‍ത്തിയ ഡി.എഫ്.ഒ. പി. ധനേഷ്‌കുമാര്‍ സത്യസന്ധനായ അഴിമതിയുടെ ഒരു ചെറു കറ പോലും പുരളാത്ത ഉദ്യോഗസ്ഥന്‍. ഇദ്ദേഹത്തെ ഇത്രയും വിവാദം സൃഷ്ടിച്ച കേസില്‍ പ്രഖ്യാപിച്ച അന്വേഷണസംഘത്തില്‍ നിന്നും മാറ്റിയ കാര്യം സംസ്ഥാനത്തെ വനം വകുപ്പു മന്ത്രിക്ക് അറിയില്ല എന്നതും ദുരൂഹം. താന്‍ അക്കാര്യം അന്വേഷിക്കാം എന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിസ്സംഗതയോടെ ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഭരണപരമായ കാരണത്താലാണ് ധനേഷ് കുമാറിനെ മാറ്റിയത് എന്നാണ് വിശദീകരണം.
കേരളത്തിലെ പല റേഞ്ചുകളിലെ വനഭൂമികളിലെ നിരവധി കൊള്ളകളും കയ്യേറ്റങ്ങളും സാഹസികമായും നിസ്വാര്‍ഥമായും തടയുകയും വനം സംരക്ഷിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ധനേഷ് കുമാര്‍ എന്ന ഖ്യാതി നിലനില്‍ക്കെയാണ് പുതിയ വിവാദം.
തൃശ്ശൂരിലെ വെള്ളിക്കുളങ്ങര, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി, ഇടുക്കിയിലെ മറയൂര്‍ എന്നിവിടങ്ങളിലെല്ലാം ധനേഷ് കുമാറിന്റെ ധീരമായ നിലപാടുകള്‍ ഒട്ടേറെ വനംകൊള്ളകള്‍ക്ക് തടയിട്ടിട്ടുണ്ടെന്ന് പ്രമുഖ പരിസ്ഥിതി ആക്ടീവിസ്റ്റ് കൂടിയായ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പറയുന്നു. മറയൂരിലെ ചന്ദനക്കൊള്ളക്കാര്‍ക്കെതിരെ ധനേഷ് നടത്തിയ ആക്ഷനുകളാണ് കൊള്ളക്കാരെ ജയിലിലേക്കെത്തിച്ചത്. സ്വന്തം ശമ്പളം പോലും ചെലവാക്കി വനംകൊള്ളക്കെതിരെ നീങ്ങിയിട്ടുണ്ട്. ഗുഡ് സര്‍വ്വീസ് എന്‍ട്രിയും ദേശീയ പുരസ്‌കാരവും വരെ കിട്ടിയിട്ടുണ്ട്. തൃശ്ശൂരില്‍ നിന്നും മുറിച്ച മരങ്ങള്‍ പിടിച്ചെടുത്തതും ധനേഷ് ആണ്. ഇത്തരം ഒരു ഉദ്യോഗസ്ഥനെ പെട്ടെന്ന് അന്വേഷണസംഘത്തില്‍ നിന്നും മാറ്റിയത് കേസ് ഒതുക്കാന്‍ ആര്‍ക്കോ താല്‍പര്യമുണ്ടെന്നതിന്റെ സൂചനയാണ്–ഹരീഷ് വാസുദേവന്‍ പറയുന്നു.
മരം മുറിച്ചു കടത്തിയ വയനാട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ റേഞ്ച് ഓഫീസര്‍മാര്‍ക്കാണ് കേസിന്റെ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ വനം വകുപ്പ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗംഗാ സിങ് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മരം കൊള്ളയിലും വിൽപ്പനയിലും കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ട് എന്ന സംശയത്തിൽ എൻഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.