പ്രശസ്ത കഥാകാരന്‍ വി.ബി.ജ്യോതിരാജ് അന്തരിച്ചു. 69 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു കുറച്ചുകാലമായിട്ട്. ഇന്ന് രാവിലെയായിരുന്നു വേര്‍പാട്. സംസ്കാരം ചാവക്കാട് ബേബി റോഡിൽ ഉള്ള വീട്ടുവളപ്പിൽ രണ്ട് മണിക്ക്.
70-80കളില്‍ ഏറ്റവും ശ്രദ്ധേയമായ കഥകള്‍ എഴുതിയ തലമുറയില്‍ പ്രമുഖനായിരുന്ന ജ്യോതിരാജ് സാമൂഹിക ചിന്തകന്‍ എന്ന നിലയിലും പില്‍ക്കാലത്തും സമൂഹത്തിന്റെ തുടിപ്പായി നിലകൊണ്ടു. തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയാണ്.
ചാവക്കാട് മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന വി കെ ബാലന്റെ മകൻ ആണ്. ഭാര്യ: അംബിക, മക്കൾ സുജിത് രാജ്, ജ്യോതിഷ് രാജ്.
1969-ൽ മാതൃഭൂമി വിഷുപ്പതിപ്പ് ആദ്യം നടത്തിയ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സമ്മാനിതൻ ആയതോടെയാണ് കഥകളുടെ ലോകത്തേക്ക് വന്നത്. 5 കൃതികൾ ഉണ്ട്. ബാല്യകാല ചാപല്യങ്ങള്‍, വെളിച്ചം അകലെയാണോ, ക്രൂശ്, മഴനൃത്തം, ഭ്രാന്തന്‍പൂക്കളിലെ ചുവപ്പ് എന്നിവയാണ് കൃതികള്‍. തൃശ്ശൂരിലെ ഒരു സ്വകാര്യ പ്രസാധനശാലയിൽ എഡിറ്റർ ആയിരുന്നു.