കെ.പി.സി.സി അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ലെന്നും ഹൈക്കമാൻഡ് പറഞ്ഞാൽ അനുസരിക്കുമെന്നും കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിയുടെ രാജിക്കു വേണ്ടി ആവശ്യം ഉയരുന്നതിനിടെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. യു.ഡി.എഫ്. നേരിട്ട കനത്ത തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാനാവില്ലെന്നും 2019-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റ് നേടിയപ്പോള്‍ തനിക്ക് ആരെങ്കിലും അതിന്റെ ക്രെഡിറ്റ് തന്നിരുന്നുവോ എന്നാണ് മുല്ലപ്പള്ളി ചോദിക്കുന്നത്.
അതേസമയം പാര്‍ടിക്ക് ഉറക്കംതൂങ്ങി പ്രസിഡണ്ട് എന്താവശ്യത്തിനാണെന്ന് ഹൈബി ഈഡന്‍ എം.പി. സാമൂഹ്യമാധ്യമത്തില്‍ എഴുതിയതും ചര്‍ച്ചായായിട്ടുണ്ട്. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ ഒരു പോലെ മുല്ലപ്പള്ളി പദവി ഒഴിയണമെന്ന അഭിപ്രായമാണ്.
യു.ഡി.എഫിൽ അടിമുടി മാറ്റം വേണമെന്ന് കെ.എൻ.എ. ഖാദർ
യു.ഡി.എഫില്‍ അടിമുടി മാറ്റം വേണമെന്ന് ഗുരുവായൂരില്‍ തോറ്റ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും മുസ്ലീംലീഗ് നേതാവുമായ കെ.എന്‍.എ.ഖാദര്‍ അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ ഉൾപ്പെടെ കേരളത്തിൽ പലയിടത്തും ബി.ജെ.പി., എസ്ഡിപിഐ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും കെ.എൻ.എ. ഖാദർ ആരോപിച്ചു.
ഗുരുവായൂരിൽ ബി.ജെ.പി. പിന്തുണച്ച സ്ഥാനാർഥി ദിലീപ് നായർക്ക് ഇത്തവണ ആറായിരം വോട്ടാണ് കിട്ടിയത്.
എസ്ഡിപിഐക്ക് രണ്ടായിരത്തോളവും. കഴിഞ്ഞ തവണ ബിജെപിക്ക് 25,000-ലേറെ വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അവരുടെ 19,000 വോട്ടും എസ്ഡിപിഐ വോട്ടും എൽ.ഡി.എഫിലേക്ക് പോയി. കേരളത്തിൽ പലയിടത്തും ഇത് സംഭവിച്ചിട്ടുണ്ട് എന്നദ്ദേഹം ആരോപിച്ചു.