ആദിത്യൻ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയിൽ തന്നെ മുന്നോട്ടു പോകാനാണു തീരുമാനമെന്നും നടി അമ്പിളി ദേവി.
സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തു. ആദിത്യനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്ന് നടി അമ്പിളി ദേവി തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് അമ്പിളിദേവിയുടെ ഭര്‍ത്താവും സീരിയല്‍ നടനുമായ ആദിത്യന്‍ ജയനെ തൃശൂര്‍ നഗരത്തില്‍ നിര്‍ത്തിയിട്ട കാറില്‍ അവശനിലയില്‍ കണ്ടെത്തിയത്. കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിലായിരുന്നു ആദിത്യന്‍. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ കുഴപ്പമില്ല.
അതേസമയം ആദിത്യനെതിരെ ശക്തമായ ആരോപണവുമായി അമ്പിളിദേവി വീണ്ടും പ്രതികരിച്ചു. താന്‍ പിറകോട്ടില്ലെന്നും ഭാര്യയെന്നോ അമ്മയെന്നോ സ്ത്രീയെന്നോ പരിഗണനയില്ലാതെ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ പ്രമുഖ മലയാള ദിനപത്രത്തോട് സംസാരിക്കവേ തുറന്നു പറഞ്ഞു. ഇല്ലാ തെളിവുകൾ ഉണ്ടെന്നു പറഞ്ഞായിരുന്നു അപമാനിക്കൽ. അത്രയും ക്രൂരമായ പീഡനം അനുഭവിച്ചു. നിയമത്തിന്റെ വഴിയിൽ പോകാനാണു തീരുമാനം. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും തന്നെ ഒന്നും ചെയ്യാനില്ലെന്നുമാണ് ആദിത്യന്റെ വെല്ലുവിളി. പക്ഷേ, തനിക്കു നിയമത്തിൽ വിശ്വാസമുണ്ടെന്നും അമ്പിളി ദേവി പറഞ്ഞു.
ആദിത്യന്റെ ആദ്യ വിവാഹത്തെപ്പറ്റിയും ലിവിങ് ടുഗെതറിനെപ്പറ്റിയും മാത്രമേ അറിവുള്ളായിരുന്നു. വിവാഹത്തിനു ശേഷമാണ് ആദിത്യന്റെ രണ്ടാം മുഖം മനസിലായത്. നല്ലവനായി അഭിനയിച്ചു. മികച്ചൊരു നടനാണ്. തന്റെ മാതാപിതാക്കൾക്കു മുന്നിൽ പോലും നന്നായി അഭിനയിച്ചു. അതു കൊണ്ടാണ് ഇത്തരത്തിലൊരു വിവാഹത്തിലെത്തിയത്. ആദിത്യനുമായുള്ള ബന്ധം അബദ്ധമായി .–അമ്പിളി ദേവി പ്രതികരിച്ചു.
വിവാഹത്തിനു ശേഷം ഞാൻ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അതു തെളിയിക്കണം. അതിനായി ഏതന്വേഷണത്തോടും സഹകരിക്കും. ആദിത്യന്റെയും സുഹൃത്തായ ഗ്രീഷ്മയുടെയും ഫോണും കോൾ രേഖകളും പരിശോധിക്കണം. ഇതിനായി കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകി.
വിവാഹ ബന്ധത്തിന്റെ കാര്യത്തിൽ മുന്നോട്ടെങ്ങനെയെന്നു തീരുമാനിച്ചിട്ടില്ല. തന്നെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നവർക്കു മറുപടിയില്ല. തന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറഞ്ഞാൽ ചിലർക്ക് അതൊന്നും വിശ്വാസം വരില്ല– നടി പറഞ്ഞു.