ഇന്ത്യയുടെ മഹാനായ പറക്കും സിക്കുകാരന് മില്‍ഖാ സിങ് ഇന്നലെ രാത്രി അന്തരിച്ചു. 11.30-ന് ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ കൊവിഡ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഒരു മാസമായി കൊവിഡ് അനന്തര രോഗ ബാധയില്‍ വലയുകയായിരുന്നു 91 വയസ്സുകാരനായ മില്‍ഖ. അഞ്ചുദിവസം മുമ്പാണ് മില്‍ഖയുടെ സഹധര്‍മ്മിണിയും ഇന്ത്യയുടെ മുന്‍ വനിതാവോളി ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ കൊവിഡ് ബാധിച്ച് അന്തരിച്ചത്. അവര്‍ക്ക് 85 വയസ്സായിരുന്നു. പിറകെയിതാ മില്‍ഖയും വിടവാങ്ങിയിരിക്കുന്നു.
കൊവിഡ് ബാധിച്ച മില്‍ഖ മൊഹാലിയിലെ ആശുപത്രിയില്‍ ചികില്‍സ തേടുകയും നെഗറ്റീവ് ആവുകയും ചെയ്തു. പക്ഷേ കൊവിഡാനന്തര അണുബാധയും രോഗാവസ്ഥയും വിട്ടൊഴിഞ്ഞില്ല. ജൂണ്‍ മൂന്നിന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓക്സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് പി.ജി.എം.ഇ.ആറിലെ മെഡിക്കല്‍ ഐ.സി.യു.വിലാക്കി. എന്നാല്‍ നില മെച്ചപ്പെട്ടു വന്നില്ല.
മില്‍ഖ-നിര്‍മ്മല്‍ കൗര്‍ ദമ്പതിമാര്‍ക്ക് മൂന്ന് പെണ്മക്കളും ഒരു മകനുമാണ്. മകന് ജീവ് മില്‍ഖ അറിയപ്പെടുന്ന ഗോള്‍ഫ് കളിക്കാരനാണ്. ഡോ. മോണ സിങ്, അല്‍സീറ ഗ്രോവര്‍, സോണിയ സന്‍വാല്‍ക എന്നിവരാണ് പെണ്മക്കള്.
ഇന്ത്യ കണ്ട ഇതിഹാസതുല്യനായ പുരുഷ അത്ലറ്റായിരുന്നു മില്‍ഖ സിങ്. 1958-ലെ കാഡിഫ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയപ്പോള്‍ ആ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു മില്‍ഖ. പറക്കും സിക്കുകാരന് എന്ന വിശേഷണം അങ്ങനെ കിട്ടി. 400 മീറ്ററിലെ ദേശീയ റെക്കോര്‍ഡ് ഏറെ പതിറ്റാണ്ടുകള്‍ മില്‍ഖയുടെ പേരില്‍ തന്നെ നിലനിന്നു. 1960-ലെ റോം ഒളിമ്പിക്സില്‍ 400 മീറ്ററില്‍ ഫോട്ടോ ഫിനിഷില്‍ നാലാം സ്ഥാനത്തായിപ്പോയെങ്കിലും മില്‍ഖ ഇന്ത്യുടെ അഭിമാനമുയര്‍ത്തി.