തമിഴരുടെ മഹാകവിയും ദാർശനികനും ആയ തിരുവള്ളുവരെ വീണ്ടും കാവി പുതപ്പിക്കാന്‍ ബി.ജെ.പി.യുടെ ഗവര്‍ണര്‍ ആര്.എന്‍.രവിയുടെ നീക്കം. തിരുവള്ളുവർ ദിനമായി ആചരിക്കുന്ന ചൊവ്വാഴ്ച “തിരുവള്ളുവർ ഭാരതീയ സനാതന പാരമ്പര്യത്തിലെ ഏറ്റവും തിളക്കമുള്ള സന്യാസി” എന്ന് വിശേഷിപ്പിച്ച് കവി കാവി വസ്ത്രം ധരിച്ച ഛായാചിത്രത്തിൽ ഗവര്‍ണര്‍ പുഷ്പാർച്ചന നടത്തിയത് വീണ്ടും വിവാദത്തിന് തിരികൊളുത്തിയിരിക്കയാണ് . മണിക്കൂറുകൾക്കകം മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, വെള്ളവസ്ത്രം ധരിച്ച തിരുവള്ളുവരുടെ ചിത്രം പോസ്റ്റ് ചെയ്ത് “തിരുവള്ളുവരെ ആർക്കും കളങ്കപ്പെടുത്താൻ കഴിയില്ല” എന്ന് പറഞ്ഞുകൊണ്ട് ഗവർണർക്കെതിരെ ആഞ്ഞടിച്ചു.
രാമനാഥപുരത്ത് തിരുവള്ളുവരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന ഒരു വീഡിയോ ഗവർണർ പങ്കിട്ടു കൊണ്ടാണ് വിവാദത്തിനു തിരി കൊളുത്തിയത്. തിരുവള്ളുവർ നെറ്റിയിൽ ഭസ്മവും കുങ്കുമവും പൂശി കാവി വസ്ത്രം ധരിച്ചിരിക്കുന്നതായി ചിത്രീകരിച്ച ഫോട്ടോയിലാണ് ഗവർണർ പുഷ്പാർച്ചന നടത്തിയത്. “തിരുവള്ളുവർ ദിനത്തിൽ, നമ്മുടെ തമിഴ്നാട്ടിലെ ആത്മീയ ഭൂമിയിൽ ജനിച്ച ആദരണീയനായ കവിയും, മഹാനായ തത്ത്വചിന്തകനും, ഭാരതീയ സനാതൻ പാരമ്പര്യത്തിലെ ഏറ്റവും തിളക്കമുള്ള സന്യാസിയുമായ തിരുവള്ളുവറിന് ഞാൻ എന്റെ എളിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ശാശ്വതമായ ജ്ഞാനം നമ്മുടെ രാഷ്ട്രത്തിന്റെ ആശയങ്ങളെയും സ്വത്വത്തെയും വളരെയധികം രൂപപ്പെടുത്തുകയും സമ്പന്നമാക്കുകയും മനുഷ്യരാശിക്ക് മുഴുവൻ മാർഗനിർദേശത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമായി തുടരുകയും ചെയ്തു ”–ഗവർണർ ഇങ്ങനെ എഴുതി.
ഗവർണറുടെ ‘എക്സ്’ പോസ്റ്റിന് തൊട്ടുപിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ ഉൾപ്പെടെയുള്ള നേതാക്കൾ ഇതേ ചിത്രം ട്വീറ്റ് ചെയ്തു. നാല് വർഷം മുമ്പ് ബി.ജെ.പിയുമായി ബന്ധമുള്ള ഹിന്ദു സംഘടനകളുടെ സമാനമായ പോസ്റ്റ് സംസ്ഥാനത്ത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.