അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പോകില്ലെന്നാവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോധ്യയിൽ നടക്കുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പരിപാടിയാണ്. അവിടേക്ക് എന്തിന് പോകണമെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ചടങ്ങ് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയിരിക്കുകയാണെന്ന് രാഹുല്‍ നാഗാലാന്‍ഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോൺഗ്രസ് പാർട്ടി എല്ലാ മതവിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ്. അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന ചടങ്ങിനെക്കുറിച്ച് ഹിന്ദുമതത്തിൽ നിന്നുള്ള, ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തന്നെ അഭിപ്രായങ്ങൾ പരസ്യമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റിയുള്ളതും ആർഎസ്എസിനെ ചുറ്റിപ്പറ്റിയുള്ളതുമായ ഒരു രാഷ്ട്രീയ ചടങ്ങിലേക്ക് പോകുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്, ഗാന്ധി കൂട്ടിച്ചേർത്തു.