2.3 ദശലക്ഷം ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു ചെറിയ പ്രദേശത്തേക്ക് ഇസ്രായേൽ യുദ്ധവിമാനങ്ങൾ തുരുതുരാ ആക്രമണം നടത്തുമ്പോൾ ഗാസ മുനമ്പിലെ 1,80,000 പാലസ്തീനികൾ യുഎൻ അഭയകേന്ദ്രങ്ങളിൽ നിറഞ്ഞിരിക്കുന്ന കാഴ്ചയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉപരോധത്തിന് കീഴിലുള്ള ഗാസയിൽ യഥാർത്ഥ രക്ഷയില്ലെന്നാണ് താമസക്കാർ പറയുന്നത്. സുരക്ഷിത മേഖലകളെന്ന് കരുതപ്പെടുന്ന യുഎൻ കേന്ദ്രങ്ങൾ പോലും പോരാട്ടത്തിൽ മുങ്ങിപ്പോകുകയാണ്.
ഗാസയിൽ സിവിലിയൻ ബോംബ് ഷെൽട്ടറുകൾ ഇല്ല. തിങ്കളാഴ്ച റിമാൽ ആക്രമിക്കപ്പെടുമെന്ന് ഇസ്രായേൽ സൈന്യം സിവിലിയന്മാർക്ക് മുന്നറിയിപ്പ് നൽകിയപ്പോൾ ജനം തങ്ങൾക്ക് കൊണ്ടുപോകാൻ കഴിയുന്ന സാധനങ്ങളും എടുത്ത് ഒരു ലക്ഷ്യസ്ഥാനവുമില്ലാതെ തെരുവിലിറങ്ങേണ്ടി വന്നു. അതേസമയം ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ആയുധങ്ങളും മിസൈൽ ലോഞ്ചറുകളും സ്ഥാപിച്ച് ഗാസയിലെ സാധാരണ ജനങ്ങളെ ഹമാസ് അപകടത്തിലാക്കുന്നുവെന്ന് ഇസ്രായേൽ ആരോപിക്കുന്നു. സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായും ഇസ്രായേൽ കുറ്റപ്പെടുത്തുന്നു.
ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിൽ “സമ്പൂർണ ഉപരോധം” നടത്താൻ ഇസ്രായേലി പ്രതിരോധ മന്ത്രി ഉത്തരവിട്ടിരിക്കുകയാണ് . പ്രദേശത്തേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവ തടയുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗാസയിലെ സിവിലിയന്മാർക്ക് വരാനിരിക്കുന്ന ഭീകരാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ മുഴുവൻ ശക്തിയും ഗാസ മുനമ്പിൽ അഴിച്ചുവിടുമെന്ന് നെതന്യാഹു പറഞ്ഞു.