ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തിയാല്‍ ഇരുപതിനായിരം രൂപ പിഴ അടയ്ക്കണമെന്നും മുദ്രാവാക്യം വിളിച്ചാല്‍ പതിനായിരം രൂപ പിഴ ചുമത്തുമെന്നും വിജ്ഞാപനം. പിഴ ഒടുക്കിയില്ലെങ്കില്‍ സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കുമെന്നും അറിയിപ്പ്.
ഒമ്പത് മാസം മുമ്പ് ഇറക്കുകയും രൂക്ഷമായ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കുകയും ചെയ്ത വിജ്ഞാപനമാണ് കഴിഞ്ഞ ദിവസം വീണ്ടും പുറപ്പെടുവിച്ചിരിക്കുന്നത്. 15 പേജുള്ള വിജ്ഞാപനം ചീഫ് പ്രോക്ടര്‍ മാന്വല്‍ ജെഎന്‍യു എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകരിച്ചു.
സർവകലാശാലയിലെ ഏതെങ്കിലും വ്യക്തിയുടെ വസതിക്ക് ചുറ്റും ധർണകൾ, നിരാഹാര സമരം, ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ വിദ്യാർത്ഥികൾക്ക് 20,000 രൂപ പിഴ ചുമത്താം.
പ്രതിഷേധം, വ്യാജരേഖ ചമയ്‌ക്കൽ, “ഫ്രഷേഴ്‌സ്- സ്വാഗത പാർട്ടികൾ, വിടവാങ്ങൽ പരിപാടി , ഡിസ്‌കോ ജോക്കി ഇവന്റുകൾ എന്നിവ പോലുള്ള പരിപാടികൾ അനുവാദമില്ലാതെ യൂണിവേഴ്‌സിറ്റി പരിസരത്ത് സംഘടിപ്പിച്ചാൽ ഉള്ള ശിക്ഷയും മാനുവലിൽ പ്രതിപാദിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ജെഎൻയു ഇതേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിദ്യാർത്ഥികൾ ധർണ നടത്തിയാൽ 20,000 രൂപ പിഴയും ഒപ്പം അഡ്മിഷൻ റദ്ദാക്കലും യൂണിവേഴ്സിറ്റിയിൽ “അക്രമം” നടത്തിയാൽ 30,000 രൂപ വരെ പിഴയും ചുമത്താമെന്ന് അതിൽ പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനത്തെത്തുടര്‍ന്ന് ഇത് പിന്‍വലിക്കുകയായിരുന്നു. ഇതേ വിജ്ഞാപനം തന്നെയാണ് വീണ്ടും ഇറക്കിയിരിക്കുന്നത്.
കടുത്ത ആര്‍.എസ്.എസ്. അനുയായി ആയി അറിയപ്പെടുന്ന ശാന്തിശ്രീ ധുലിപുടി ആണ് ജെഎന്‍യു വിന്റെ വൈസ് ചാന്‍സലര്‍.
കുറ്റവും ശിക്ഷയും:
പുകവലി: 500 രൂപ വരെ.
മുൻകൂർ അനുമതിയില്ലാതെ ഫ്രെഷർ, സ്വാഗത- വിടവാങ്ങൽ-ഡിജെ പാർട്ടികൾ – 6,000 രൂപ വരെ.
മയക്കുമരുന്ന്, നിരോധിത വസ്തുക്കൾ, മദ്യം എന്നിവ കഴിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുക: 10,000 രൂപ വരെ.
മതപരമോ സാമുദായികമോ ജാതിപരമോ ദേശവിരുദ്ധമോ ആയ പരാമർശങ്ങളുള്ള പോസ്റ്ററുകൾ/ ലഘുലേഖകൾ വ്യാജമായി ഉണ്ടാക്കൽ, അച്ചടിക്കൽ, പ്രചരിപ്പിക്കൽ അല്ലെങ്കിൽ ഒട്ടിക്കൽ: 10,000 രൂപ വരെ.
തെറ്റായ സർട്ടിഫിക്കറ്റുകൾ, നിരാഹാര സമരങ്ങൾ, ധർണകൾ, അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് കോംപ്ലക്‌സിന്റെ 100 മീറ്റർ ചുറ്റളവിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധം, ഹോസ്റ്റൽ മുറികളിലെ അനധികൃത താമസം : 20,000 രൂപ വരെ.