രാജ് ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയില്‍ കേരള ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടയില്‍ നാടകീയ സംഭവങ്ങള്‍. ഗവര്‍ണര്‍ കാറില്‍ നിന്നും നടുറോട്ടിലിറങ്ങി പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത പ്രതികരണങ്ങള്‍ നടത്തിയത് സംഘര്‍ഷപൂര്‍ണമായ സാഹചര്യം ഉണ്ടാക്കി. തുടര്‍ന്ന് 18 പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്ലഡി ക്രിമിനല്‍സ് എന്ന് പ്രതികരിച്ച ഗവര്‍ണര്‍ തനിക്കെതിരെ പ്രതിഷേധിക്കാന്‍ ക്രിമിനലുകളെയും ഗുണ്ടകളെയും മുഖ്യമന്ത്രി പറഞ്ഞുവിട്ടിരിക്കയാണെന്ന് ആരോപിച്ചു. തന്നെ കൈയേറ്റം ചെയ്യാനുള്ള അവസരം മുഖ്യമന്ത്രി ഒരുക്കി നല്‍കിയിരിക്കയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
“മുഖ്യമന്ത്രി അറിയാതെ എന്റെ വാഹനത്തിന്റെ ഗ്ലാസിൽ ഇടിക്കാൻ പ്രതിഷേധക്കാർക്ക് എങ്ങനെ കഴിഞ്ഞു? ബ്ലഡി ക്രിമിനൽസ്, കാറിൽ വന്ന് അടിക്കുന്നതാണോ ജനാധിപത്യം. എനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഇങ്ങനെ ചീറി അടുത്താൽ എന്താകും സ്ഥിതി. മുഖ്യമന്ത്രിയാണ് ഇവരെ അയയ്ക്കുന്നത്. എന്നെ ശാരീരികമായി ഉപദ്രവിക്കാൻ ആണ് അവരുടെ ശ്രമം. തിരുവനന്തപുരത്തിന്റെ റോഡുകളിൽ നടക്കുന്നത് ഗുണ്ടാ ഭരണമാണ്. അത് അനുവദിക്കില്ല. ഇത്തരം ഗുണ്ടായിസങ്ങൾ അനുവദിക്കാനാകില്ല”– ഗവർണർ പറഞ്ഞു.
ഇന്ന് വൈകിട്ട് 5.30ന് രാജ്‌ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിനെതിരെയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. കഴിഞ്ഞ ദിവസം വഴുതക്കാട് വച്ചും എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചിരുന്നു.