കേരള സർവകലാശാല സെനറ്റിലേയ്ക്ക് സംഘപരിവാർ സംഘടനകളിലെ വിദ്യാർത്ഥികളെ നിർദേശിച്ച ഗവർണറുടെ വിവാദ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു . തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥികളായ നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് ടി ആർ രവിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേരള സർവകലാശാലാ സെനറ്റിലേയ്ക്ക് സർക്കാർ നൽകിയ പാനൽ അപ്പാടെ തള്ളിക്കളഞ്ഞാണ് ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം നടത്തിയത്. കേരള വാഴ്‌സിറ്റി സെനറ്റിലേയ്ക്ക് ഗവർണർ നാല് വിദ്യാർത്ഥികളെയാണ് നാമനിർദേശം ചെയ്തത്. യോഗ്യതയുള്ളവരെ അവഗണിച്ചാണ് ഗവർണർ വിദ്യാർത്ഥികളെ നാമനിർദേശം ചെയ്തതെന്നാണ് ആരോപണം.
സംഘപരിവാര്‍ അനുയായികളെ കേരളത്തിലെ സര്‍വ്വകലാശാലാ സെനറ്റുകളിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തതിനെതിരെ എസ്.എഫ്.ഐ. ശക്തമായ പ്രതിഷേധപ്രകടനവും ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടിയും കാണിക്കുന്നതിനെതിരെ ഗവര്‍ണര്‍ ആഞ്ഞടിക്കുന്നതിനിടെയാണ് ഇന്ന് കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റിരിക്കുന്നത്.