ഒഡിഷ ട്രെയിന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര റെയില്‍വേ മന്ത്രി രാജിവെക്കണമെന്ന് പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. കൂട്ടിയിടി സംവിധാനം ഒഴിവാക്കുന്ന ഉപകരണ സംവിധാനം സ്ഥാപിച്ചിരുന്നെങ്കില് ഒഡിഷയിലെ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
ഇത്തരം അപകടങ്ങൾ തടയാൻ കൂട്ടിയിടി തടയൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ റെയിൽവേ അവഗണന കാണിക്കുമ്പോൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ ചാരപ്പണി ചെയ്യാൻ കേന്ദ്രം കോടിക്കണക്കിന് രൂപ സോഫ്റ്റ്വെയറിനായി ചെലവഴിക്കുകയാണെന്ന് ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു.
റെയില്‍ വകുപ്പ് നേരത്തെ കൈകാര്യം ചെയ്തിട്ടുള്ള മമത ബാനര്‍ജിയെ കൂടാതെ ആര്.ജെ.ഡി.യും റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്.