2017 നും 2021 നും ഇടയിൽ രാജ്യത്തുണ്ടായ 217 ട്രെയിൻ അപകടങ്ങളിൽ ഓരോ നാലെണ്ണത്തിലും മൂന്നെണ്ണവും പാളം തെറ്റിയത് മൂലമാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
പാളം തെറ്റുന്നതിന്റെ പ്രധാന കാരണം പാളങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടതാണെന്ന് തെളിയുന്നു . ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നത് വർഷങ്ങളായി കുറഞ്ഞുവെന്നും ഈ ഫണ്ടുകൾ പോലും പൂർണ്ണമായി വിനിയോഗിച്ചിട്ടില്ല എന്നും 2022 ഡിസംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സര്‍ക്കാരിന്റെ മികവായി പ്രചാരണപരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന വന്ദേഭാരത് പോലുള്ള ട്രെയിനുകള്‍ക്കായും റെയില്‍വേസ്‌റ്റേഷന്‍ നവീകരണം പോലെ പരസ്യമായി ചൂണ്ടിക്കാട്ടാവുന്ന വികസനത്തിനായും ധാരാളം പണം വിനിയോഗിക്കുമ്പോള്‍ പുറമേ കാണാത്ത, എന്നാല്‍ അതിപ്രധാനമായ സുരക്ഷാസംവിധാനങ്ങള്‍ക്കും ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുന്നതുമായൊക്കെ ബന്ധപ്പെട്ട കാര്യങ്ങളില്‍ റെയില്‍വേ മന്ത്രാലയവും സര്‍ക്കാരും ഏറെ പിറകോട്ടു പോയി എന്നാണ് ഇത്തരം അപകടങ്ങള്‍ നല്‍കുന്ന സൂചന.
217 അപകടങ്ങളിൽ 163 എണ്ണവും പാളം തെറ്റിയത് മൂലമാണെന്ന് റിപ്പോർട്ട് പറയുന്നു. ഇത് മൊത്തം അപകടങ്ങങ്ങളുടെ 75 ശതമാനമാണ്. തീവണ്ടികളിലെ തീപിടിത്തം മൂലമുള്ള അപകടങ്ങൾ -20, ആളില്ലാ ലെവൽ ക്രോസിംഗുകളിലെ അപകടങ്ങൾ -13, കൂട്ടിയിടികൾ -11, ആളുള്ള ലെവൽ ക്രോസിംഗിലെ അപകടങ്ങൾ -8, മറ്റുള്ളവ-2 എന്നിവയാണ് ബാക്കി.
നേരത്തെ റെയില്‍വേ ബജറ്റ് പ്രത്യേകം ഉണ്ടായിരുന്നു. ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ നല്ല ചര്‍ച്ച മാധ്യമങ്ങളും നേതാക്കളും പാര്‍ലമെന്റംഗങ്ങളും നടത്തിയിരുന്നു. റെയില്‍വേ പ്രവര്‍ത്തനങ്ങളില്‍ ഒരു ഫോക്കസ് കിട്ടിയിരുന്നു അപ്പോഴെല്ലാം. എന്നാല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്ന ശേഷം റെയില്‍വേ ബജറ്റ് ഉപേക്ഷിച്ചു.
അനന്തരഫലങ്ങൾ( മനുഷ്യ ജീവൻ നഷ്ടം ഉൾപ്പെടെ ഉള്ളവ) ഇല്ലാത്ത മറ്റെല്ലാ അപകടങ്ങളും ‘മറ്റ് ട്രെയിൻ അപകടങ്ങൾ ‘ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ഈ വിഭാഗത്തിൽ 1,800 അപകടങ്ങൾ അവലോകന കാലയളവിൽ നടന്നതായും റിപ്പോർട്ടിൽ പറയുന്നു.