കണ്ണൂര്‍ വി.സി.യുടെ പുനര്‍നിയമനം അസാധുവാക്കിയ വിധി സന്ദര്‍ഭവശാല്‍ ഒരു കച്ചിത്തുരുമ്പായി മാറിയിരിക്കുന്നത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ്. കേരള നിയമസഭ പാസ്സാക്കിയ ഏഴു ബില്ലുകള്‍ ഒപ്പിടാത്തതിന്റെ പേരില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് വിധേയനായി സ്വന്തം നിലപാടുകളെല്ലാം വെറും പൊള്ളയായ നിലയില്‍ ഇളിഭ്യനായി നില്‍ക്കുന്ന ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിക്കെതിരായ രോഷം തീര്‍ക്കാന്‍ മികച്ച അവസരമായി ഇത്.
മാത്രമല്ല, സര്‍ക്കാരിന്റെ അധാര്‍മികമായ, തെറ്റായ തീരുമാനങ്ങള്‍ കാരണമാണ് താന്‍ ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവെച്ചതെന്ന് വാദിക്കാന്‍ ഒരു തെളിവുമായി മാറിയിരിക്കയാണ് കണ്ണൂര്‍ വി.സി. വിധിയെന്നു പറയാം. ഗവര്‍ണറുടെ അടുത്തു നിന്നും ഫോക്കസ് സര്‍ക്കാരിന്റെ അനധികൃത ഇടപെടലിന്റെയും നിര്‍ബന്ധങ്ങളുടെയും ഭാഗത്തേക്ക് മാറിപ്പോകുന്ന അവസ്ഥയും തല്‍ക്കാലം ഈ വിധിയുടെ പാര്‍ശ്വഫലമാണ്.
മറ്റൊരു പ്രധാന കാര്യം, പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദം വീണ്ടും ജീവന്‍ വെക്കുമെന്നതാണ്. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും വി.സി.കസേരയില്‍ ഇരുത്തിയതിനു പിന്നില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം നടത്തിയെടുക്കാന്‍ വേണ്ടിയാണെന്ന പ്രചാരണം നേരത്തെ ഉയര്‍ന്നിരുന്നതാണ്. പ്രിയയുടെത് യു.ജി.സി. ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനമായിരുന്നു എന്ന വാദം നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ സുപ്രീംകോടതി പറഞ്ഞിരിക്കുന്നത് വി.സി.യുടെ പുനര്‍നിയമനവും യു.ജി.സി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചല്ല എന്നതാണ്.
പ്രിയാ വര്‍ഗീസിനെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നടത്തിയ നിര്‍ബന്ധ പുനര്‍നിയമനമാണ് കണ്ണൂര്‍ വി.സി.യുടെത് എന്ന് വരികള്‍ക്കിടയില്‍ വായിക്കാന്‍ ഇട വരുന്ന പ്രതികരണമാണ് ഗോപിനാഥ് രവീന്ദ്രനും നടത്തിയിരിക്കുന്നത്. തന്റെ താല്‍പര്യമോ ആവശ്യമോ അല്ല പുനര്‍നിയമനം എന്ന് അദ്ദേഹം പറഞ്ഞത് പല രീതിയിലും വ്യാഖ്യാനിക്കാന്‍ സാധിക്കുന്ന പ്രതികരണമാണ്.