രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പാവപ്പെട്ടവര്‍ക്കായുള്ള സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ പറഞ്ഞു. രാജസ്ഥാനില്‍ നടപ്പാക്കി വരുന്ന ചിരഞ്ജീവി ഇന്‍ഷുറന്‍സ് പദ്ധതി 50 ലക്ഷം രൂപയുടെതാക്കി ഉയര്‍ത്തുമെന്ന വാഗ്ദാനമാണ് ഈ തിരഞ്ഞെടുപ്പില്‍ നല്‍കിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ പാർട്ടി അധികാരം ഉറപ്പിച്ചാൽ സമാനമായ സംരംഭങ്ങൾ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് രാഹുൽ പറഞ്ഞു. തന്റെ മണ്ഡലമായ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ശേഷം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.
കാൻസറും ഹൃദ്രോഗവും പോലുള്ള അസുഖങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാത്തവർ കാര്യമായ വെല്ലുവിളികൾ നേരിടുന്നു. സാമ്പത്തിക ശേഷിയുള്ളവർക്ക് വൻകിട ആശുപത്രികളിൽ ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാൻ കഴിയും- ആരോഗ്യ സംരക്ഷണ മേഖലയിലെ അസമത്വം രാഹുൽ എടുത്തു കാട്ടി.
“പണമുണ്ടെങ്കിൽ നല്ല ആശുപത്രിയിൽ ചികിൽസ നേടാം, ഫാൻസി ഹോസ്പിറ്റലിൽ പോയി ചികിൽസ നേടാം. എന്നാൽ ദരിദ്രനാണെങ്കിൽ ക്യാൻസർ വന്നാലോ ഹൃദ്രോഗം വന്നാലോ നിങ്ങളുടെ ജീവിതം അവസാനിച്ചു എന്നത് പോലെയായാണ് കാര്യങ്ങൾ നീങ്ങുക പലപ്പോഴും”- രാഹുൽ പറഞ്ഞു.
“ദേശീയ തലത്തിൽ നമ്മൾ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഇപ്പോൾ സ്വീകരിക്കുന്ന രീതി പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു. കേന്ദ്ര ഗവൺമെന്റ് ജനങ്ങൾക്ക് പ്രത്യേകിച്ച് പാവപ്പെട്ട ആളുകൾക്ക് നൽകേണ്ട ഒരു ഗ്യാരന്റി ആരോഗ്യ സംരക്ഷണമാണ്. രാജസ്ഥാനിൽ ഇതിനായി ചില പ്രവർത്തനങ്ങൾ നടത്തി. 2024 ൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളം ഇത്തരത്തിലുള്ള ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കും.”–രാഹുൽ പറഞ്ഞു.
ലാഭം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആശുപത്രികളുടെ വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു, ഇത്തരമൊരു ദിശ രാജ്യത്തിന്റെ ക്ഷേമത്തിന് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.