സ്വന്തം നിലനില്‍പ്പുരാഷ്ട്രീയം മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന തെലങ്കാന, ആന്ധ്ര രാഷ്ട്രീയ കക്ഷിയായ തെലുഗു ദേശം പാര്‍ടി വീണ്ടും ബിജെപിയുടെ ശീതളച്ഛായയിലേക്ക് ചേക്കേറുന്നു.
2018-ല്‍ അവസാനിപ്പിച്ച ബാന്ധവം വീണ്ടും തുടങ്ങുന്നതിന്റെ മുന്നോടിയായി പാര്‍ടി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു ഇന്നലെ ഡെല്‍ഹിയില്‍ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും പങ്കെടുത്തു.
വിഭജനത്തിനു ശേഷമുള്ള ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് 2018ൽ ബിജെപിയുമായുള്ള ബന്ധം വേർപെടുത്തിയ നായിഡു ബിജെപിയുമായുള്ള തിരഞ്ഞെടുപ്പ് കരാറിൽ താൽപ്പര്യം പ്രകടിപ്പിച്ചതായി ബിജെപി വൃത്തങ്ങൾപറഞ്ഞു .
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം വഷളായതിനാൽ ബിജെപിയുടെ സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം നേതാക്കൾ നായിഡുവുമായുള്ള സഖ്യത്തെ എതിർക്കുന്നുണ്ട് . 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നായിഡു വിമർശിച്ചതും തുടർന്ന് കോൺഗ്രസിനെ സഹായിച്ചതും ഈ നേതാക്കൾ ചൂഡണ്ടിക്കാട്ടുന്നു.
എന്നാല്‍ നായിഡുവുമായുളള സഖ്യത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന് താല്‍പര്യമാണ്. ഇപ്പോള്‍ ബിജെപിയുടെ തെക്കെ ഇന്ത്യന്‍ പ്ലാന്‍ കര്‍ണാടക തിരഞ്ഞെടുപ്പു ഫലത്തോടെ തകര്‍ന്നിടിഞ്ഞ സാഹചര്യത്തില്‍ ആകെ പിടി വള്ളിയായി നില്‍ക്കുന്നത് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും രാഷ്ട്രീയ സഖ്യങ്ങളാണ്. പ്രാദേശികമായി സഖ്യങ്ങളുണ്ടാക്കി പിന്നീട് അതുപയോഗിച്ച് വളര്‍ന്ന് മുഖ്യസഖ്യപാര്‍ടിയെ പതുക്കെ നിരാകരിക്കുക എന്നതാണ് ബിജെപി എല്ലായിടത്തും പയറ്റാറുള്ള തന്ത്രം. ബിഹാറില്‍ ഈ തന്ത്രം വിജയിച്ചതോടെയാണ് തെലുങ്കുനാട്ടിലും അവര്‍ ഇതിന് തുടക്കമിട്ടത്.
തെലങ്കാനയില്‍ വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ മകള്‍ വൈ.എസ്.ശര്‍മിള കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക് നീങ്ങുമ്പോള്‍ ചന്ദ്രബാബു നായിഡുവിനെ ഉപയോഗിച്ച് ഇടം ഉറപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. ചന്ദ്രബാബു നായിഡുവിനാകട്ടെ സംസ്ഥാനത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസക്തി എങ്ങിനെയെങ്കിലും തിരിച്ചുകൊണ്ടുവരാനുള്ള തത്രപ്പാടാണ്. അതിനിടയില്‍ തെക്കെ ഇന്ത്യയുടെ പൊതുവായ രാഷ്ട്രീയ ധാരയ്‌ക്കൊപ്പമൊന്നും നില്‍ക്കല്‍ അദ്ദേഹത്തിന്റെ ആലോചനയിലുണ്ടാവാനിടയില്ല. ദേശീയബോധത്തോടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെ തെലുഗു പാര്‍ടികളുടെ പുറംപൂച്ചു പറച്ചില്‍ മാത്രമായി ഒതുങ്ങുന്നു.