സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയും പാലിക്കാതെയും ജലയാനങ്ങളില്‍ വിനോദയാത്രാ സഞ്ചാരം നടത്തുമ്പോള്‍ ഉണ്ടാകുന്ന വന്‍ ദുരന്തത്തില്‍ ഞെട്ടിത്തരിച്ചിരിക്കയാണ് കേരളം.
ഇന്നലെ വൈകീട്ട് മലപ്പുറം താനൂർ ഒട്ടുംപുറം തൂവൽതീരം ബീച്ചിൽ പിഞ്ചുകുട്ടികളടക്കം അമ്പതിലേറെ പേരെ കുത്തിനിറച്ച് സഞ്ചരിച്ച വിനോദയാത്രാബോട്ട് തലകീഴായി മറിഞ്ഞ് 22 പേരുടെ ജീവൻ ആണ് പൊലിഞ്ഞത് . മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് സൂചന.
ഇന്നലെ രാത്രി ഏഴോടെ പുഴയും കടലും ചേരുന്ന ഭാഗത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തം. 18 പേരുടെ ജീവനെടുത്ത തട്ടേക്കാട് ബോട്ട് അപകടത്തിനുശേഷമുണ്ടായ ഈ ദുരന്തം വലിയ അനാസ്ഥയുടെ ദുരന്ത ഫലമാണ്. അവധി ദിവസമായിരുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ബീച്ചിലെത്തിയിരുന്നു.
അപകടത്തില്‍ പെട്ട ബോട്ട് മീന്‍പിടുത്ത ബോട്ട് രൂപം മാറ്റി വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയതാണെന്നും സൂചനയുണ്ട്. ഈ ബോട്ടിന് ചീഫ് സര്‍വ്വേയറുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ടെന്ന് പറയുന്നു. ഒരു മാനദണ്ഡവും പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്രയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.
പരപ്പനങ്ങാടി സ്വദേശി സെയ്തലവിയുടെ മക്കളായ അസ്ന(18), സഹ്ല(7), താനൂർ ഓലപ്പീടിക സിദ്ധിഖ്(35), മക്കളായ ഫാത്തിമ മിൻഹ(12), ഫൈസാൻ(3), ഓലപ്പീടിക ജെൽസിയ ജാബിർ(40), പെരിന്തൽമണ്ണ പട്ടിക്കാട് അൻഷിദ്(10), പിതൃസഹോദരന്റെ മകനായ അഫ്ലഹ്(7), പരപ്പനങ്ങാടി കുന്നുമ്മൽ സീനത്ത്(38), ബന്ധു ജലീർ(9), പരപ്പനങ്ങാടി ആവായിൽ ബീച്ച് കുന്നുമ്മൽ റസീന എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്.
വൈകിട്ട് ആറിനു ശേഷം സർവീസ് നടത്താൻ പാടില്ലെന്നിരിക്കേ 6.50ഓടെയാണ് ഉൾക്കൊള്ളാവുന്നതിന്റെ ഇരട്ടിയിലധികം ആളുകളുമായി ബോട്ട് യാത്ര പുറപ്പെട്ടത്. 400 മീറ്ററോളം പോയപ്പോൾ ഭാരം കാരണം ഇടതുവശത്തേക്ക് ചരിഞ്ഞ ബോട്ട് പിന്നീട് പൂർണമായും തലകീഴായി മുങ്ങി. യാത്രക്കാരിൽ പലർക്കും ലൈഫ് ജാക്കറ്റുമുണ്ടായിരുന്നില്ല.
രണ്ടു നിലകളുള്ള ബോട്ടിൽ മുകളിലുണ്ടായിരുന്നവരെ ഏറെക്കുറെ രക്ഷപെടുത്താനായി. ഗ്ളാസിട്ട താഴേ നിലയിലെ ആളുകളെ രക്ഷപെടുത്തുന്നതിൽ പ്രയാസം നേരിട്ടു. രണ്ടു ഡോറുകളേ ബോട്ടിനുണ്ടായിരുന്നുള്ളൂ. ഏറെ കുട്ടികൾ ബോട്ടിലുണ്ടായിരുന്നത് മരണത്തിന്റെ ഭീകരത കൂടാനിടയാക്കി. മുങ്ങിയ ബോട്ട് ചളിയിൽ തട്ടി നിന്നതിനാലാണ് മുകളിലുണ്ടായിരുന്ന ആൾക്കാരെ രക്ഷിക്കാനായത്.