താനൂര്‍ ബോട്ടപകടത്തില്‍ ഉടമയ്‌ക്കെതിരെ നരഹത്യ ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. മലപ്പുറം താനൂര്‍ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണെന്നു പറയുന്നു .
യാത്രാ മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പോലീസ് സ്ഥിരീകരിച്ചു. ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, തുറമുഖ വകുപ്പ്, ഇന്‍ലാന്റ് നാവിഗേഷന്‍ എന്നിവരുടെ ലൈസന്‍സ് ഉണ്ടെന്നാണ് പറയുന്നത് . ലൈസന്‍സ് നമ്പർ ബോട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ് , ഫയര്‍ഫോഴ്സ് തിരച്ചില്‍ പുനരാരംഭിച്ചു. 21 അംഗ എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്സുമാണ് രാവിലെ വെളിച്ചം വീണതോടെ തിരച്ചില്‍ തുടങ്ങിയത്. നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നു എന്നതില്‍ ഇപ്പോഴും വ്യക്തയില്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ സഹായധനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.