ലൈംഗികാതിക്രമക്കേസില്‍ പോക്‌സോ കേസ് ഉള്‍പ്പെടെയുള്ള പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് പത്ത് ദിവസം പിന്നിട്ടിട്ടും ഗുസ്തി അസോസിയേഷന്‍ പ്രസിഡണ്ട് ബ്രിജ്ഭൂഷണ്‍ സിങിനെതിരെ നടപടി സ്വീകരിക്കാതെ ഡെല്‍ഹി പോലീസ്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ഏഴ് വനിതാ ഗുസ്തിക്കാര്‍ ബ്രിജ്ഭൂഷണിനെതിരെ പരാതി നല്‍കിയത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.
പോക്‌സോ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്താല്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. ജാമ്യം ലഭിക്കാനുള്ള അര്‍ഹത പോലുമില്ല. എന്നാല്‍ ബ്രിജ്ഭൂഷണ്‍ സിങിന്റെ കാര്യത്തില്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയിരിക്കയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനാണ് പോക്‌സോ നിയമം നിലവിൽ വന്നത്. ഈ നിയമം വളരെ കർശനമാണ്. ഈ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാൻ പോലീസിന് കഴിയില്ല.
പ്രാഥമികാന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് പൊലീസ് കണ്ടെത്തിയാൽ പിന്നെ പ്രതികളെ പിടികൂടുന്നത് ആർക്കും തടയാനാകില്ല. ഈ നിയമം ബാധകമായിട്ടും ബ്രിജ് ഭൂഷണിന്റെ കാര്യത്തിൽ പോലീസ് ഒളിച്ചു കളിക്കുന്നു എന്നത് നിയമ സംവിധാനത്തെ മുഴുവൻ അപഹാസ്യമാക്കുന്നു.
പോക്‌സോ മാത്രമല്ല, അല്ലാതെയുള്ള ലൈംഗികാതിക്രമ പരാതികളും ബി.ജെ.പി. എം.പി കൂടിയായ ബ്രിജ്ഭൂഷണിനെതിരെ ഉണ്ട്. ബ്രിജ്ഭൂഷണിനെതിരെ ഐപിസി സെക്ഷൻ 354, 354(എ), 354(ഡി) വകുപ്പുകൾ പ്രകാരം സ്ത്രീയുടെ മാന്യതയെ അപമാനിച്ചതിന് കേസെടുത്തിട്ടുണ്ട്. ഈ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പരമാവധി 3 വർഷം വരെ ശിക്ഷ ലഭിക്കാം.
അതേസമയം ബ്രിജ്ഭൂഷണിനെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പോക്സോ ജാമ്യമില്ലാ കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് 7 വർഷം വരെ തടവും പരമാവധി ജീവപര്യന്തം വരെ തടവും ലഭിക്കും.