ഭരണഘടനയെ സംരക്ഷിക്കാൻ സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളുമായി കൈകോർക്കുമെന്നു മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ സർക്കാരും പാര്ലമെന്റിനെയും എക്സിക്യൂട്ടീവിനേയും ജുഡീഷ്യറിയേയും ശിഥിലമാക്കുകയാണെന്നും അവരുടെ പ്രവർത്തനങ്ങൾ ജനാധിപത്യത്തോടുള്ള ആഴത്തിലുള്ള അവജ്ഞയാണ് കാണിക്കുന്നതെന്നും “ദി ഹിന്ദു” സംഘടിപ്പിച്ച പരിപാടിയിൽ സോണിയ പറഞ്ഞു.
മോദിക്കെതിരെ സോണിയ രൂക്ഷമായി പ്രതികരിച്ചു . ബിജെപിയുടെയും ആർഎസ്എസിന്റെയും നേതാക്കളിൽ നിന്ന് വർദ്ധിച്ചുവരുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ആക്രോശങ്ങളെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും ഒരിക്കൽ പോലും സമാധാനത്തിനോ ഐക്യത്തിനോ വേണ്ടി ആഹ്വാനം ചെയ്യുകയോ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയോ പ്രധാനമന്ത്രി ചെയ്തിട്ടില്ലെന്നും സോണിയ ആരോപിച്ചു. “മതപരമായ ഉത്സവങ്ങൾ മറ്റുള്ളവരെ ഭയപ്പെടുത്താനും ഭീഷണിപ്പെടുത്താനുമുള്ള അവസരങ്ങളായി( സംഘ്പരിവാർ) ഉപയോഗിക്കുന്നു. അടുത്ത കുറച്ച് മാസങ്ങൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിർണായക പരീക്ഷണ ഘട്ടമായിരിക്കും. ഭാരത് ജോഡോ യാത്രയിൽ ചെയ്തതുപോലെ കോൺഗ്രസ് പാർട്ടി അതിന്റെ സന്ദേശം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും, ഇന്ത്യൻ ഭരണഘടനയെയും അതിന്റെ ആദർശങ്ങളെയും സംരക്ഷിക്കാൻ സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളുമായും കൈകോർക്കും.”–സോണിയ ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ ശബ്ദം സംരക്ഷിക്കുന്നതിനാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും പ്രധാന പ്രതിപക്ഷ പാർട്ടിയെന്ന നിലയിൽ അതിന്റെ ഗൗരവമേറിയ കടമ കോൺഗ്രസ് മനസ്സിലാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സമാന ചിന്താഗതിക്കാരായ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും പ്രവർത്തിക്കാൻ തന്റെ പാർട്ടി തയ്യാറാണെന്നും സോണിയ ഉറപ്പിച്ചു പറഞ്ഞു.