സോഷ്യൽ മീഡിയയിൽ വരുന്ന, സർക്കാരിനെതിരായ വ്യാജവാർത്തകൾ തിരിച്ചറിയാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഇൻഫർമേഷൻ ടെക്‌നോളജി ചട്ടങ്ങളിലെ ഭേദഗതിയെ ചോദ്യം ചെയ്ത് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കംറ സമർപ്പിച്ച ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച കേന്ദ്രത്തോട് നിർദേശിച്ചു.
എന്തുകൊണ്ടാണ് ഭേദഗതി ആവശ്യമായി വന്നതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ ഗൗതം പട്ടേലും നീല ഗോഖലെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഏപ്രിൽ 19-നകം സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം.
തന്റെ ഉള്ളടക്കം പങ്കിടാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യക്കാരനാണ് താനെന്ന് ഹരജിയിൽ കംറ പറഞ്ഞു.പുതിയ നിയമങ്ങൾ തന്റെ ഉള്ളടക്കം ഏകപക്ഷീയമായി തടയുന്നതിനോ അല്ലെങ്കിൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുന്നതിനോ നിർജ്ജീവമാക്കുന്നതിനോ ഇടയാക്കിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ അത് തന്റെ ജോലിയെ തന്നെ ദോഷകരമായി ബാധിക്കും. ഭേദഗതി ഈ രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഭേദഗതി ചെയ്ത ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും നിയമങ്ങൾക്കനുസൃതമായി ഏതെങ്കിലും വ്യക്തിക്കെതിരെ നടപടിയെടുക്കുന്നത് തടയാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും കമ്ര തന്റെ ഹർജിയിൽ ആവശ്യപ്പെട്ടു.