നിയമസഭ പാസാക്കിയ ബില്ലുകളുടെ അനുമതി അനിശ്ചിതകാലത്തേക്ക് തടഞ്ഞതിന് ഗവർണർ ആർഎൻ രവിക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയം, രവിയുടെ നടപടികളിൽ അഗാധമായ ഖേദം പ്രകടിപ്പിക്കുകയും സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾക്ക് ഗവർണർമാർ അനുമതി നൽകുന്നതിന് കേന്ദ്രസർക്കാരിനോടും രാഷ്ട്രപതിയോടും പ്രത്യേക സമയപരിധി നിർദേശിക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ ബില്ലുകളെക്കുറിച്ചുള്ള ഗവർണറുടെ വിവാദ പരസ്യ പരാമർശങ്ങളെയും പ്രമേയം വിമർശിച്ചു. ഗവർണറുടെ നടപടികൾ “ഭരണഘടനയ്ക്കും പിന്തുടരുന്ന സ്ഥാപിത കൺവെൻഷനുകൾക്കും എതിരായി പ്രവർത്തിക്കുകയും ഈ സഭയുടെ അന്തസ്സിനെ ഇകഴ്ത്തുകയും പാർലമെന്ററി ജനാധിപത്യത്തിൽ നിയമസഭയുടെ മേൽക്കോയ്മയെ തുരങ്കം വയ്ക്കുകയും ചെയ്യുന്നു”- പ്രമേയം അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരും ഗവർണറുടെ ഓഫീസും തമ്മിലുള്ള സംഘർഷം വീണ്ടും വർധിക്കുന്നു എന്നതിന് തെളിവായി മാറുകയാണ് നിയമസഭയിലെ പ്രമേയം.