സായുധ സേനയിൽ നാലുവർഷത്തെ കരാർ നിയമനത്തിനുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ നിരവധി സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ കേന്ദ്രസര്‍ക്കാര്‍ റിക്രൂട്ട് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. സൈന്യത്തില്‍ ചേരാനുള്ള പ്രായപരിധി 21 ല്‍ നിന്നും 23 ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കയാണ്. പ്രായപരിധി ചുരുക്കിയതിനാല്‍ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ക്ക് അവസരം ഇല്ലാതായി എന്നതാണ് പ്രതിഷേധത്തിന് ഒരു കാരണമായി മാറിയിരുന്നത്. എന്നാൽ പുതിയ തീരുമാനം പ്രഖ്യാപിച്ചിട്ടും പ്രതിഷേധം തുടരുകയാണ്. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധാഗ്നി വളരുകയാണ്.
ബിഹാറിലെ ആരാ മുതൽ ഹരിയാനയിലെ പല്‍വാൾ വരെ, ഉത്തർപ്രദേശിലെ ആഗ്ര മുതൽ ഗ്വാളിയോർ, ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ ഇൻഡോർ, ഇൻഡോർ എന്നിവിടങ്ങളിൽ നൂറുകണക്കിന് യുവാക്കൾ തെരുവിലിറങ്ങി. ജമ്മു താവി ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിന് പ്രതിഷേധക്കാർ തീയിട്ടു. ജമ്മു ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് ബോഗികൾ കത്തിനശിച്ചതായി റിപ്പോർട്ട് ഉണ്ട്.
അഗ്നിപഥ് പദ്ധതി തടയാൻ രാജ്യവ്യാപക പ്രക്ഷോഭം വേണം- രാകേഷ് ടികായത്
അഗ്നിപഥ് പദ്ധതി സ്തംഭിപ്പിക്കാൻ രാജ്യവ്യാപക പ്രക്ഷോഭം ആവശ്യമാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് അഭിപ്രായപ്പെട്ടു. സായുധ സേനയിലേക്ക് കരാർ നിയമനം നടത്താനുള്ള കേന്ദ്രത്തിന്റെ “അഗ്നിപഥ്” പദ്ധതി തടയാൻ രാജ്യവ്യാപകമായി ഒരു പ്രസ്ഥാനം ആവശ്യമാണെന്ന് രാകേഷ് പറഞ്ഞു.
മോദി രാജ്യത്തെ യുവാക്കളെ വഞ്ചിച്ചു- ആം ആദ്മി
പ്രധാനമന്ത്രി മോദി രാജ്യത്തെ യുവാക്കളെ വഞ്ചിച്ചുവെന്ന് ആം ആദ്മി പാർട്ടി പറഞ്ഞു. “രാജ്യത്തെ 20 കോടി യുവാക്കളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വ്യക്തമായ വഞ്ചനയാണ് സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്നിപഥ് പദ്ധതി. രാജ്യത്തെ യുവാക്കളുടെ മുതുകിൽ സർക്കാർ കുതിര കയറിയിരിക്കുകയാണെന്ന് എഎപിയുടെ രാജ്യസഭാ എംപിയും വക്താവുമായ സഞ്ജയ് സിംഗ് പറഞ്ഞു.