കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥ് ഇന്ത്യയില്‍ ഇന്ന് ആകെ ശക്തമായി നിലനില്‍ക്കുന്ന സ്ഥിരം ജോലി റിക്രൂട്ട്‌മെന്റ് മേഖലയായ സൈന്യത്തിലേക്കും താല്‍ക്കാലിക-കരാര്‍ വ്യവസ്ഥകള്‍ കൊണ്ടുവരാനുള്ള ഗൂഢ പദ്ധതിയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇത് ഉയര്‍ത്തുന്നത് കമ്മ്യൂണിസ്റ്റുകാരോ ഇടതു പക്ഷമോ തൊഴിളി യൂണിയനുകളോ അല്ല, പകരം ഇന്ത്യയില്‍ സൈനിക തൊഴില്‍ ഏറ്റവും വലിയ തൊഴില്‍ മേഖലയായി സ്വീകരിച്ചിട്ടുള്ള ബിഹാറിലെയും രാജസ്ഥാനിലെയും യുവജനങ്ങളാണ്. അഗ്നിപഥ് പ്രഖ്യാപിച്ചതിന്റെ തൊട്ടു പിറ്റേ ദിവസമായ ഇന്നലെ മുതല്‍ അവര്‍ വന്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കയാണ്.
അഗ്നിപഥ് പദ്ധതി പ്രകാരം എടുക്കുന്നവരില്‍ 25 ശതമാനം പേരെ മാത്രമായിരിക്കും 15 വര്‍ഷത്തെ സ്ഥിരം നിയമനത്തിന് പരിഗണിക്കുക എന്നതാണ് യുവാക്കളെ തെരുവിലിറക്കാന്‍ പ്രേരിപ്പിക്കുന്നത്. ബാക്കി 75 ശതമാനം പേരും നാല് വര്‍ഷം കഴിഞ്ഞാല്‍ പിരിച്ചുവിടപ്പെടും. അവര്‍ക്ക് ഒരു രൂപ പെന്‍ഷന്‍ പോലും കിട്ടില്ല.
ഒരു ‘അഗ്നിവീരന്റെ’ ജോലിയുടെ ആദ്യ വർഷത്തിലെ പ്രതിമാസ ശമ്പളം 30,000 രൂപയും ഇൻ-ഹാൻഡ് തുക 21,000 രൂപയും ആയിരിക്കും, കാരണം 9,000 രൂപ സർക്കാരിന്റെ തുല്യ സംഭാവനയുള്ള ഒരു കോർപ്പസിലേക്ക് പോകും.
ഇതിനെക്കാളും വലിയ ചതി ഒളിഞ്ഞിരിപ്പുണ്ട്. അഗ്നിപഥ് പ്രകാരം അഗ്നിവീരന്‍മാര്‍ എന്ന പേരിലുള്ള സൈനികരെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായപരിധി പതിനേഴര വയസ്സിനും 21 വയസ്സിനുമിടയിലാണ്. ഈ പ്രായപരിധിയിലുള്ളവരെ തിരഞ്ഞെടുത്ത് നിയമിച്ച ശേഷം ഇവരില്‍ നിന്നായിരിക്കും സ്ഥിരം നിയമനത്തിനായി 25 പേരെ എടുക്കുക. അതായത് 21 വയസ്സു കഴിഞ്ഞവര്‍ക്ക് ഇനി സൈന്യത്തില്‍ റിക്രൂട്ട്‌മെന്റിന് അവസരം ഇല്ലാതാകുക തന്നെ ചെയ്യും.
മാത്രമല്ല വെറും ആറുമാസം പരിശീലനം തന്ന ശേഷം അടുത്ത മൂന്നു വര്‍ഷത്തേക്കു മാത്രം നിയമനം നല്‍കിയാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശേഷി എത്രയധികം ദുര്‍ബലമായിത്തീരാനാണ് വഴിതെളിക്കുക എന്നും ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നു.
പുതിയ പദ്ധതിക്കെതിരെ ബിഹാറിലെ പല ജില്ലകളിലും പ്രതിഷേധം അക്രമാസക്തമായിരിക്കുന്നു. ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികള്‍ ഭാബുവ-പട്‌ന ഇന്റര്‍സിറ്റി എക്‌സപ്രസിന്റെ ബോഗികള്‍ക്ക് തീയിട്ടു.
ബിഹാറിലെ നവാഡയില്‍ വലിയ ജനക്കൂട്ടം തെരുവിലിറങ്ങി. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് തീയിട്ടു.