കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച് പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ ഉത്തേരന്ത്യയില്‍ യുവാക്കളുടെ കലാപം വ്യാപിക്കുന്നു. ബിഹാറിൽ ഛപ്ര, ഗോപാൽഗഞ്ച്, കൈമൂർ ജില്ലകളിൽ അക്രമാസക്തമായി. മൂന്നു ട്രെയിനുകൾ കത്തിച്ചു.ബസുകളുടെ ജനൽ ചില്ലുകൾ തല്ലിത്തകർത്തുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. അക്രമാസക്തമായ പ്രക്ഷോഭത്തെ തുടർന്ന് 22 ട്രെയിനുകൾ റദ്ദാക്കുകയും അഞ്ചെണ്ണം ഭാഗിക യാത്ര പൂർത്തിയാക്കി നിർത്തേണ്ടി വരികയും ചെയ്തതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.
ഹരിയാനയിലെ പല്‌വാളിൽ നൂറുകണക്കിന് യുവാക്കൾ തെരുവിലിറങ്ങി ഡെപ്യൂട്ടി കമ്മീഷണറുടെ വസതിക്ക് നേരെ നീങ്ങി . പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസുകാർ ആകാശത്തേക്ക് വെടിയുതിർക്കുന്ന വീഡിയോ വാർത്താ ഏജൻസി പുറത്തു വിട്ടിട്ടുണ്ട്. നിരവധി പോലീസുകാർക്ക് പരിക്കേറ്റതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.