ഭാര്യ ബുഷ്‌റ ബീബിക്ക് ‘ടോയ്‌ലറ്റ് ക്ലീനർ’ കലർത്തിയ ഭക്ഷണം നൽകിയിരുന്നതായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോടതിയെ അറിയിച്ചു. പാക്കിസ്ഥാനിൽ നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ള മുൻ ക്രിക്കറ്റ് താരവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ 190 മില്യൺ പൗണ്ടിൻ്റെ അഴിമതിക്കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ ആരോപണം ഉന്നയിച്ചത്.
ഭക്ഷണത്തിനുള്ളിലെ രാസവസ്തുക്കൾ ഭാര്യയുടെ ദൈനംദിന വയറുവേദനയ്ക്ക് കാരണമായെന്നും ഇത് അവളുടെ ആരോഗ്യത്തെ മോശമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോടതി മുറിയിൽ അധിക “മതിലുകൾ” സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് അടച്ച കോടതി പോലെയാണെന്ന് ഇമ്രാൻ ഖാൻ ജഡ്ജി നസീർ ജാവേദ് റാണയോട് പറഞ്ഞു.
ഷിഫ ഇൻ്റർനാഷണൽ ഹോസ്പിറ്റലിൽ ബുഷ്റ ബീബിയുടെ പരിശോധന നടത്താൻ ഷൗക്കത്ത് ഖാനം ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ അസിം യൂസഫ് നിർദ്ദേശിച്ചെങ്കിലും പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (പിംസ്) ആശുപത്രിയിൽ മാത്രമേ പരിശോധന നടത്തൂ എന്ന് ജയിൽ ഭരണകൂടം ഉറച്ചുനിൽക്കുകയാണെന്നും ഇമ്രാൻ ആരോപിച്ചു.
പിന്നീട് ഇമ്രാൻ ഖാൻ്റെയും ബുഷ്‌റ ബീബിയുടെയും വൈദ്യപരിശോധനയ്ക്ക് ഡോ. യൂസഫിനോട് കോടതി ഉത്തരവിട്ടു.
അധിക മതിലുകൾ സ്ഥാപിക്കുന്നത് ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് മരപ്പലകകൾ നീക്കം ചെയ്യാൻ ജഡ്ജി ആവശ്യപ്പെടുകയും ചെയ്തു.