ഹൈക്കോടതി ജഡ്ജുമാരും രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവോ- അങ്ങിനെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നു. രാഷ്ട്രീയം പലപ്പോഴും നീതിപീഠ സേവനത്തെക്കാളും ആകര്‍ഷകമാകുന്നു അല്ലെങ്കില്‍ സാമൂഹ്യപ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ഇടമാകുന്നു എന്നതാണ് കാരണം എന്ന് സംശയിക്കാം. കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ നാളെ സ്ഥാനം രാജി വെക്കുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് ജഡ്ജി സ്ഥാനം രാജിവയ്ക്കുന്നതെന്ന് അഭ്യൂഹം ഉണ്ട്.
രാഷ്ട്രപതി ദ്രൗപതി മുർമു, ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് രാജിക്കത്ത് അയയ്ക്കുമെന്ന് അഭിജിത് ഗംഗോപാധ്യായ പറഞ്ഞു.
ഗംഗോപാധ്യായ രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ ഉണ്ടെങ്കിലും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം അതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.
ആരാണ് അഭിജിത് ഗംഗോപാധ്യായ ?
1962ൽ കൊൽക്കത്തയിൽ ജനിച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ ഇപ്പോൾ കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കുന്നു. കൊൽക്കത്തയിലെ ഒരു ബംഗാളി-മീഡിയം സ്കൂളായ മിത്ര ഇൻസ്റ്റിറ്റ്യൂഷനിൽ പഠിച്ചു. ഹസ്ര ലോ കോളേജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ബംഗാളി നാടകവേദിയിൽ അഭിനയിച്ചു. 1986ലാണ് അദ്ദേഹം അവസാനമായി ഒരു നാടകത്തിൽ അഭിനയിച്ചത്.
പശ്ചിമ ബംഗാൾ സിവിൽ സർവീസ്എ-ഗ്രേഡ് ഓഫീസറായി അഭിജിത് ഗംഗോപാധ്യായ തൻ്റെ കരിയർ ആരംഭിച്ചു. തുടർന്ന് ജോലി ഉപേക്ഷിച്ച് കൽക്കട്ട ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 2018ൽ കൊൽക്കത്ത ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായ അദ്ദേഹം 2020ൽ സ്ഥിരം ജഡ്ജിയായി ഉയർത്തപ്പെട്ടു.
സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങളിൽ ഗംഗോപാധ്യയുടെ വിധികൾ പശ്ചിമ ബംഗാളിലെ കോടിക്കണക്കിന് രൂപയുടെ അധ്യാപക നിയമന അഴിമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവന്നു . സംസ്ഥാന സർക്കാർ സ്‌പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമന നടപടികളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിനും നിർദ്ദേശം നൽകുന്ന ഉത്തരവുകൾ അദ്ദേഹം പുറപ്പെടുവിച്ചു.