മെയ്തേയ് സമുദായത്തെ പട്ടികവർഗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കാനുള്ള ഉത്തരവ് മണിപ്പൂർ ഹൈക്കോടതി റദ്ദാക്കി. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഗോൽമി ഗഫുൽഷിലുവിൻ്റെ ബെഞ്ച് ഉത്തരവിൽ നിന്ന് ഇത് സംബന്ധിച്ച ഒരു ഖണ്ഡിക നീക്കം ചെയ്തത്.
2023 മാർച്ച് 27 -നു മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഈ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്നു തൊട്ട് ഇതുവരെ ആ സംസ്ഥാനം കത്തിയെരിഞ്ഞ രൂക്ഷമായ കലാപങ്ങള്‍ക്കും കൊലപാതക പരമ്പരകള്‍ക്കും തുടക്കമായത്. ഇതുവരെ മണിപ്പൂര്‍ കലാപത്തില്‍ 200-ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
മണിപ്പൂരിലെ ജനസംഖ്യ ഏകദേശം 38 ലക്ഷമാണ്. ഇവിടെ മൂന്ന് പ്രധാന സമുദായങ്ങളുണ്ട് – മെയ്തേയ്, നാഗ, കുക്കി. മെയ്തേയ്കൾ കൂടുതലും ഹിന്ദുക്കളാണ്. കുക്കികൾ ക്രിസ്തുമതം പിന്തുടരുന്നു. ഇവർ പട്ടികവർഗ വിഭാഗത്തിൽ വരും. ഇവരുടെ ജനസംഖ്യ ആകെയുള്ളതിന്റെ ഏകദേശം 50 ശതമാനം ആണ്. സംസ്ഥാനത്തിൻ്റെ ഏകദേശം 10 ശതമാനം വിസ്തൃതിയുള്ള ഇംഫാൽ താഴ്‌വരയിൽ മെയ്തേയ് സമുദായത്തിൻ്റെ ആധിപത്യമുണ്ട്. നാഗ-കുക്കി ജനസംഖ്യ ഏകദേശം 34 ശതമാനമാണ്. ഈ ആളുകൾ സംസ്ഥാനത്തിൻ്റെ 90 ശതമാനം പ്രദേശത്തും സാന്നിധ്യം ഉള്ളവരാണ്.
വിവാദം തുടങ്ങിയത് ഇങ്ങനെ: തങ്ങൾക്കും ഗോത്രപദവി നൽകണമെന്ന് മെയ്തേയ് സമുദായം ആവശ്യപ്പെടുന്നു. ഇതിന് പിന്നാലെയാണ് മെയ്തേയ് സമുദായത്തെ പട്ടികവർഗത്തിൽ (എസ്ടി) ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ശുപാർശ ചെയ്തത്.