പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തതിന് തൃണമൂൽ കോൺഗ്രസ് സി നേതാവ് ഷെയ്ഖ് ഷാജഹാനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്യാൻ നിര്ബന്ധിതരായി. 55 ദിവസമായി ഇയാൾ ഒളിവിലായിരുന്നു. അറസ്റ്റിനു പിറകെ ഷെയ്ഖ് ഷാജഹാനെ പാർട്ടിയിൽ നിന്ന് ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
വ്യാഴാഴ്ച രാവിലെ നോർത്ത് 24 പർഗാനാസിലെ മീനാഖാൻ പ്രദേശത്ത് നിന്നാണ് ഷെയ്ഖിനെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തത്. വഹിച്ചിരുന്ന പാർട്ടി സ്ഥാനങ്ങളെല്ലാം ഷെയ്ഖ് ഷാജഹാന് നഷ്ടമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമ ബംഗാൾ സന്ദർശനത്തിന് ഒരു ദിവസം മുമ്പാണ് തീരുമാനം.
ബസിർഹത്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
വാർത്താസമ്മേളനത്തിൽ തൃണമൂൽ നേതാക്കളായ ഡെറക് ഒബ്രിയാനും പശ്ചിമ ബംഗാൾ മന്ത്രി ബ്രത്യ ബസുവും സസ്പെൻഷൻ തീരുമാനം പ്രഖ്യാപിച്ചു. സന്ദേശ്ഖാലി വിഷയത്തിൽ ബിജെപി തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ പശ്ചിമ ബംഗാൾ സർക്കാർ നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അവർ അവകാശപ്പെട്ടു.