ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ഹെെക്കോടതിയിൽ ഹാജരാക്കി. പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണോ എന്നതിൽ വാദം കേൾക്കാനാണ് പ്രതികളെ ഹാജരാക്കിയത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 12പേരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഓരോ പ്രതിയെയും വിചാരണക്കൂട്ടിലേയ്ക്ക് കയറ്റി വധശിക്ഷയോ അതിനടുത്ത ശിക്ഷയോ നൽകാതിരിക്കാൻ കാരണങ്ങളുണ്ടോയെന്ന് പ്രതികളോട് കോടതി ചോദിച്ചു.
പുതിയതായി കുറ്റവാളിയായി കോടതി ചേർത്ത ജ്യോതി ബാബുവിനെ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ ഓൺലൈൻ വഴിയാണ് ഹാജരാക്കിയത്. തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികള്‍ മൊഴി നല്‍കി. തന്നെ രാഷ്ട്രീയ ഗൂഢാലോചനയെത്തുടര്‍ന്നാണ് പ്രതിയാക്കിയതെന്ന് കെ.സി.രാമചന്ദ്രന്‍ ബോധിപ്പിച്ചു. താന്‍ വൃദ്ധ ജനങ്ങളെ പരിചരിക്കാനായുള്ള പദ്ധതിയുമായി ഒരു കേന്ദ്രം തുടങ്ങിയിരിക്കയാണെന്നും ശിക്ഷ ഇളവു നല്‍കണമെന്നും രാമചന്ദ്രന്‍ അപേക്ഷിച്ചു. കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് കൊടി സുനി കോടതിയോട് പറഞ്ഞു.
11 പ്രതികളിൽ ആറുപ്രതികളോട് കോടതി കാര്യങ്ങൾ ചോദിച്ചറിയുന്നത് പൂർത്തിയാക്കി. വാദം നാളെ പൂർത്തിയാക്കി വിധി പറയുമെന്നാണ് അനുമാനം.
കൊലക്കേസിൽ എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് വിചാരണക്കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നുവർഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. 36 പ്രതികളിൽ മോഹനൻ ഉൾപ്പടെ 24 പേരെ വെറുതെവിട്ടിരുന്നു. വടകരയ്ക്കടുത്ത് ഒഞ്ചിയത്തുവച്ച് 2012 മേയ് നാലിനാണ് ടി പി കൊല്ലപ്പെട്ടത്.