ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷനിലെ അടുത്തിടെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്ന സംഭവത്തിൽ സുപ്രീം കോടതിയിൽ വാദം കേൾക്കാനിരിക്കെ, ഞായറാഴ്ച രാത്രി ചണ്ഡീഗഡ് മേയർ സ്ഥാനം ഭാരതീയ ജനതാ പാർട്ടിയുടെ മനോജ് സോങ്കർ രാജിവച്ചു. ആം ആദ്മി പാർട്ടി കൗൺസിലർമാരായ പുനം ദേവി, നേഹ മുസാവത്, ഗുർചരൺ കാല എന്നിവർ ഞായറാഴ്ച രാത്രി ബിജെപിയിൽ ചേർന്നതിനു തൊട്ടു പിറകെയാണ് സോങ്കറിന്റെ രാജി. മനോജ് സോങ്കർ മുനിസിപ്പൽ കമ്മീഷണർക്ക് രാജിക്കത്ത് സമർപ്പിച്ചതായി ചണ്ഡീഗഡ് ബിജെപി അധ്യക്ഷൻ ജതീന്ദർ പാൽ മൽഹോത്ര പറഞ്ഞു.
മേയര്‍ തിരഞ്ഞെടുപ്പിലെ നഗ്നമായ വോട്ടു കൃത്രിമം പ്രഥമ ദൃഷ്ട്യാ തന്നെ തെളിയുന്നതായി രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി ക്രിമിനല്‍ കുറ്റത്തിന് ഉടനെ കേസെടുക്കേണ്ടതാണെന്നും കഴിഞ്ഞയാഴ്ച പരാമര്‍ശിച്ചിരുന്നു. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നാടകീയമായ രാജിപ്രഖ്യാപനം.
മേയർ തിരഞ്ഞെടുപ്പിൻ്റെ പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് ബാലറ്റ് പേപ്പറുകളിൽ കൃത്രിമം കാണിച്ചെന്ന് കോൺഗ്രസും എഎപിയും ആരോപിക്കുകയും പിന്നീട് കോടതിയെ സമീപിക്കുകയുമായിരുന്നു.. ജനുവരി 30 ന് വോട്ടെണ്ണൽ പ്രക്രിയയ്ക്കിടെ എട്ട് വോട്ടുകളിൽ കൃത്രിമം കാട്ടിയ മസിഹിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . കോണ്‍ഗ്രസും ആം ആദ്മിയും ചേര്‍ന്ന സഖ്യമാണ് ഈ വോട്ട് കൃത്രിമത്തില്‍ പരാജയം നേരിട്ടത്.
പഞ്ചാബ് സംസ്ഥാനത്തെ ഭരണകക്ഷിയാണ് ആം ആദ്മി. എന്നിട്ടു പോലും നഗരസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയെ തോല്‍പിക്കാനായി കൃത്രിമം കാണിക്കാന്‍ പ്രിസൈഡിങ് ഓഫീസര്‍ ബിജെപിക്കനുകൂലമായി പെരുമാറിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി സംഭവിക്കാന്‍ പോകുന്നതിന്റെ സൂചനയായി പ്രതിപക്ഷകക്ഷികള്‍ ആരോപണം ഉന്നയിച്ചിരുന്നു.