ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിരുന്ന ഒരു ഗുഡ്‌സ് ട്രെയിൻ പഞ്ചാബിലെ മുകേരിയൻ ജില്ലയിൽ എത്തുന്നതിന് മുമ്പ് ഡ്രൈവറില്ലാതെ 84 കിലോമീറ്റർ ദൂരം ഓടി. കത്വയിൽ നിന്ന് നീങ്ങിയ ഗുഡ്‌സ് ട്രെയിൻ 80 കിലോമീറ്റർ പിന്നിട്ട ശേഷം പഞ്ചാബിലെ ദസൂയയിലെ ഉഞ്ചി ബസ്സിക്ക് സമീപം നിർത്തി. വാൻ അപകടം തല നാരിഴയ്‌ക്കാണ് ഒഴിവായത്.
കത്വ സ്റ്റേഷനിൽ ജീവനക്കാരുടെ ഡ്യൂട്ടി മാറ്റത്തിനായി ഡ്രൈവറും സഹ ഡ്രൈവറും ട്രെയിൻ നിർത്തിയപ്പോൾ എൻജിൻ ഓഫ് ആക്കിയിരുന്നില്ല. ഇതാണ് ട്രെയിൻ തനിയെ വീണ്ടും ഓടാൻ കാരണം എന്നാണ് ഔദ്യോഗിക ഭാഷ്യം. റെയില്‍പാതയുടെ ചരിവ് കാരണമാണ് ലോക്കോ പൈലറ്റില്ലാതെ ഓടാന്‍ കാരണമെന്നും അധികൃതര്‍ അവകാശപ്പെടുന്നു. പഞ്ചാബിലെ പത്താൻകോട്ടിലേക്കുള്ള സ്വാഭാവിക ചരിവാണ് ട്രെയിനിൻ്റെ ചലനത്തിന് കാരണമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു . സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു ഡിവിഷണൽ ട്രാഫിക് മാനേജർ സ്ഥിരീകരിച്ചു.
ചരക്ക് തീവണ്ടി റെയിൽവേ ട്രാക്കിലൂടെ ഡ്രൈവറില്ലാതെ ഓടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ട്രെയിൻ ഒടുവിൽ എമർജൻസി ബ്രേക്ക് ഉപയോഗിച്ചാണ് നിർത്തിയത്. റൂട്ടിലെ എല്ലാ റെയിൽവേ ക്രോസിംഗുകളും റോഡ് ഗതാഗതത്തിനായി ഉടൻ അടച്ചു. ട്രെയിനിൻ്റെ വേഗത കുറയ്ക്കാൻ ചില മെക്കാനിക്കൽ രീതികൾ ഉപയോഗിച്ചതായി റെയിൽവേ പോലീസ് എഎസ്ഐ ഗുർദേവ് സിംഗ് പറഞ്ഞു.
ഞായറാഴ്ച രാവിലെ 7 മണിയോടെ കോൺക്രീറ്റ് ഘടിപ്പിച്ച ട്രെയിൻ പത്താൻകോട്ടിലേക്കുള്ള ചരിവ് കാരണം നീങ്ങുന്നതിനിടെയാണ് അസാധാരണമായ സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.