സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവ് ഞായറാഴ്ച ഉത്തർപ്രദേശിലെ ആഗ്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ ചേർന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നതാണ് വരും ദിവസങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ന്യായ് യാത്രയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ യാദവ് പറഞ്ഞു.
“പൊതുജനങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു… വരും നാളുകളിൽ ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക, ബിജെപി നശിപ്പിച്ച ഡോ ബി ആർ അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതാണ്. ‘ബിജെപി ഹഠാവോ, ദേശ് ബച്ചാവോ”– യാദവ് പറഞ്ഞു.
ഇന്ന് രാവിലെ അലിഗഡിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര യാത്രയിൽ പങ്കെടുത്തു. “10 വർഷമായി ബിജെപി അധികാരത്തിലാണ്. ജി 20 ഉച്ചകോടി പോലുള്ള നിരവധി വലിയ പരിപാടികൾ നടന്നു, അത്തരം സംഭവങ്ങൾ കാരണം രാജ്യത്തിൻ്റെ ബഹുമാനം വർദ്ധിക്കുന്നുവെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ എവിടെയാണ് ജനങ്ങളുടെ ബഹുമാനം. യുവാക്കൾക്ക് ജോലിയില്ല, കർഷകർ ഇപ്പോഴും റോഡിൽ ഇരിക്കുകയാണ്, വിലക്കയറ്റം രാജ്യത്തെ ജനങ്ങൾക്ക് ഒരു ഭാരമാണ്.”– പ്രിയങ്ക പറഞ്ഞു.
അലിഗഡ് ഡിവിഷനിൽ നിന്ന് അംരോഹ, സംഭാൽ, ബുലന്ദ്ഷഹർ, അലിഗഡ്, ഹത്രാസ് വഴി കടന്ന് ആഗ്ര ഡിവിഷനിൽ പ്രവേശിച്ച് എസ്പി തലവൻ രാഹുൽ ഗാന്ധിയുമായി ചേർന്ന് സംയുക്തമായി റാലിയിൽ ചേർന്നു.
അതേസമയം മോദി സർക്കാരിന് കീഴിൽ പാവപ്പെട്ടവർ ഇന്ത്യയിൽ എല്ലായ്‌പ്പോഴും അനീതി നേരിടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു.